അമിത പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയ ആൾ പിടിയിൽ

(ചിത്രം) കൊട്ടാരക്കര: അമിത പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയ കേസിലെ പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ മുല്ലശ്ശേരിയിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായർ (56) ആണ് പിടിയിലായത്. കേരള ഹൗസിങ് ഫിനാൻസ് എന്ന സ്ഥാപനത്തിൻെറ പേരിലായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിൻെറ കൊട്ടാരക്കര പുലമൺ ബ്രാഞ്ച് മാനേജരായിരുന്നു ഇയാൾ. ഓഫിസ് മുഖേന അമിത പലിശ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചശേഷം പലിശയോ മുതലോ നൽകാതെ സ്ഥാപനം പൂട്ടി കടന്നുകളയുകയായിരുന്നു. പുത്തൂർ സ്വദേശിനി റൂറൽ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. കേരളത്തിലുടനീളം 26 ബ്രാഞ്ചുകൾ പ്രവർത്തിപ്പിച്ച് സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. തിരുവനന്തപുരം കേന്ദ്രീകരിച്ച് ഇയാൾ ഹെഡ് ഓഫിസ് പ്രവർത്തിച്ചിരുന്നതായും പൊലീസ് പറയുന്നു. കേരളത്തിലുടനീളം 67 കേസുകൾ ഈ സ്ഥാപനത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐമാരായ രാജൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.