തിരുവനന്തപുരം: കടമ്മനിട്ടക്കവിതപോലെയാണ് ദമയന്തിയുടെ ജീവിതം. 'വേട്ടനായ്‌ക്കടെ പല്ലില്‍നിന്നും വിണ്ടുകീറിയ നെഞ്ചുമായി'ട്ടാണ് ദമയന്തി ഇന്ന് നഗരസഭ ഓഫിസിന് മുന്നിൽ നിൽക്കുന്നത്. ഈ ഭൂമിയിൽ തലചായ്ക്കാൻ ഇടമില്ലാത്ത ദമയന്തി ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് ലഭിക്കുന്നതിന് അപേക്ഷ നൽകി കാത്തിരുന്നു. ലൈഫ് പദ്ധതിയിൽ രാഷ്ട്രീയക്കാരുടെ വേണ്ടപ്പെട്ടവർക്കായി വീടുകൾ വീതംവെച്ചപ്പോൾ അർഹതയുള്ള ദമയന്തി പുറത്തായി. അർഹരെ തഴഞ്ഞതും അനർഹരെ തള്ളിക്കയറ്റിയുമുള്ള പട്ടികയിൽ അവർക്ക് ഇടം കിട്ടിയില്ല. അങ്ങനെ നഗരസഭ ദമയന്തിയുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചു. രാജാവ് നഗ്നനാണെന്ന് കൊച്ചുകുട്ടി വിളിച്ചുപറയുന്നതുപോലെയാണ് ദമയന്തി ഹൈകോടതിയിൽ നഗരസഭക്കെതിരെ സത്യവാങ്മൂലം സമർപ്പിച്ചത്. നഗരസഭയുടെ അനീതിയുടെ കൊടിഅടയാളമാണ് താനെന്ന് ജഡ്ജിയോട് നേരിട്ടു പറഞ്ഞു. ഈ ഭൂമിയിൽ തലചായ്ക്കാൻ ഇടമില്ലാത്ത തനിക്ക് ലൈഫ് പദ്ധതിയിൽ ഫ്ലാറ്റ് ലഭിക്കാൻ അഹർതയുണ്ടെന്ന് അവർ വാദിച്ചു. അതിനായി നഗരസഭ ഓഫിസ് കയറിത്തുടങ്ങിയിട്ട് കാലമേറെയായി. തിരുമലയിലെ വാടകവീട്ടിൽ താമസിക്കുന്ന തനിക്ക് ആധാർ കാർഡുണ്ട്. മകൻെറയും തൻെറയും പേരിൽ റേഷൻ കാർഡുണ്ട്. എന്നിട്ടും ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃപട്ടികയിൽനിന്ന് അജ്ഞാതമായ കാരണങ്ങളാൽ തന്നെ നഗരസഭ പുറത്താക്കി. ജസ്റ്റിസ് അനുശിവരാമൻ ഭവനരഹിതയായ ദമയന്തിക്ക് ഫ്ലാറ്റ് നൽകണമെന്ന് നഗരസഭയോട് നിർേദശിച്ചു. കോടതിവിധി നടപ്പായില്ല. ഒടുവിൽ നഗരസഭ സെക്രട്ടറിയുടെ പേരിൽ കോടതി അലക്ഷ്യത്തിന് കേസ് എടുത്തു. സെക്രട്ടറി എൽ.എസ്. ദീപ ദമയന്തിക്ക് ഫ്ലാറ്റ് നൽകണമെന്ന് വാദിച്ചു. അത് നിഷേധിക്കുന്നത് അനീതിയാണെന്ന് അവർ തിരിച്ചറിഞ്ഞു. എന്നിട്ടും കൗൺസിൽ യോഗത്തിൽ മേയർ കെ. ശ്രീകുമാറും ബി.ജെ.പി കൗൺസിലർ തിരുമല അനിലും ചേർന്ന് അട്ടിമറി നടത്തുമ്പോൾ നഗരസഭ അംഗങ്ങൾ ചായകുടിച്ചും പിരിപ്പുവട കഴിച്ചും തമാശ പറഞ്ഞു. കൗൺസിലർമാരെല്ലാം മറന്നുപോയെങ്കിലും ദമയന്തിയെന്ന സാധുസ്ത്രീ നടത്തിയ നിയമ പോരാട്ടം ആധുനികചരിത്രത്തിലെ അസാധാരണമായ ഒരേടാണ്. നീതിക്കായി അവർ നടത്തിയ പോരാട്ടത്തിൻെറ വഴികൾ 'മാധ്യമം' ആഴ്ചപ്പതിപ്പിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. ദമയന്തിയെ അന്വേഷിച്ചിട്ട് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. പടം -മാധ്യമം ആഴ്ചപ്പതിപ്പ് മെയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.