വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം കൂടി; സുരക്ഷ പരിശോധനകള്‍ കാര്യക്ഷമമല്ല

ശംഖുംമുഖം: വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെ എണ്ണം കൂടി. സുരക്ഷ പരിശോധനകള്‍ കാര്യക്ഷമമല്ല. വൈറസ് വ്യാപനത്തിൻെറ പശ്ചാത്തലത്തില്‍ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരുടെ ആരോഗ്യസുരക്ഷ പരിശോധന തിരുവനന്തപുരം വിമാനത്താവളത്തില്‍ കാര്യക്ഷമമല്ലാത്ത അവസ്ഥയിലേക്ക് പോകുന്നു. വിമാനസര്‍വിസുകള്‍ ആരംഭിച്ച തുടക്കത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന ആരോഗ്യം, റവന്യൂ, കെ.എസ്.ആര്‍.ടി.സി, പൊലീസ് സംവിധാനങ്ങൾ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നാണ് പരാതി. കൂടുതല്‍ യാത്രക്കാര്‍ എത്താന്‍ തുടങ്ങിയതോടെ നിലവില്‍ വിമാനത്താവളത്തില്‍ ഏർപ്പെടുത്തിയിരുന്ന പരിശോധന ഡെസ്ക്കുകളിലെ ജീവനക്കാരുടെ എണ്ണവും വാഹനങ്ങളും തികയാത്ത അവസ്ഥയിലേക്ക് മാറി. ഇതിന് പുറമെ ആഭ്യന്തര സര്‍വിസുകള്‍ കൂടി എത്താന്‍ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം കൂടി. വിദേശത്ത് നിന്നു വരുന്ന യാത്രക്കാര്‍ക്ക് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നടത്തുന്ന സുരക്ഷ പരിശോധനക്ക് സമാനമായ പരിശോധനകളാണ് ആഭ്യന്തരയാത്രക്കാര്‍ക്കും നടത്തേണ്ടത്. എന്നാല്‍, ഇതിനുള്ള സംവിധാനങ്ങള്‍ ഒന്നാം ടെര്‍മിനലില്‍ ഏർപ്പെടുത്തിയിട്ടില്ല. ഇതോടെ വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറയിലൂടെ ചിത്രങ്ങള്‍ പകര്‍ത്തി ശരീര ഊഷ്മാവ് സാധാരണ നിലയില്‍ കണ്ടവരെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് മുന്നറിയിപ്പ് നല്‍കി വീടുകളിലേക്ക് അയക്കുന്നു. ഇത്തരത്തില്‍ വരുന്ന യാത്രക്കാരില്‍ ആര്‍ക്കെങ്കിലും പിന്നീട് രോഗം സ്ഥിരീകരിക്കുമ്പോഴാണ് തങ്ങളും ആ വിമാനത്തിലെ യാത്രക്കാരാെണന്ന് സ്വയം തിരിച്ചറിയുന്നത്. ശനിയാഴ്ച വരെ വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്തവളത്തില്‍ എത്തിയത് 18 വിമാനങ്ങളിലായി 3168 യാത്രക്കാരാണ്. അടുത്ത സമയങ്ങളിലാണ് മൂന്ന് വിമാനങ്ങളിലായി 693 യാത്രക്കാർ എത്തിയത്. തുടക്കത്തില്‍ ഒാരോ സര്‍വിസ് കഴിയുമ്പോഴും വിമാനത്താവളം അണുവിമുക്തമാക്കിയും റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഏപ്രണില്‍ എത്തി ടെര്‍മിനലിലെ എയറോബ്രിഡ്ജുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് വിമാനത്തിൻെറ പുറംഭാഗവും എയറോബ്രിഡ്ജും പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമാണ് വിമാനത്തിനുള്ളില്‍നിന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് കടത്തിയത്. യാത്രക്കാരുടെ ലഗേജുകള്‍ പൂര്‍ണമായും അള്‍ട്രാവയലറ്റ് അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷമാണ് കണ്‍വെയര്‍ ബെല്‍റ്റിലൂടെ യാത്രക്കാരുടെ കൈകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍, വിമാനങ്ങള്‍ അടുത്തടുത്ത സമയങ്ങളില്‍ എത്താന്‍ തുടങ്ങിയതോടെ ഇൗ പ്രവര്‍ത്തനവും താളം തെറ്റി. എം. റഫീഖ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.