കുന്നത്തുകാല്‍ പഞ്ചായത്ത് അസിസ്​റ്റൻറ്​​ സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അപമാനിച്ചതായി പരാതി

വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുകയും ഇറക്കിവിടുകയും ചെയ്തതായി പരാതി. മൂന്നുവര്‍ഷമായി വീടിന് നമ്പര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടമ്മ കുഞ്ഞുങ്ങളുമായി ഗ്രാമപഞ്ചായത്ത് ഒാഫിസിന് മുന്നില്‍ കഴിഞ്ഞദിവസം കുത്തിയിരുന്ന് പ്രതിഷേധിച്ചു. വെള്ളറട പാലിയോട് കുറുവാട് എം.എം. ഹൗസില്‍ സതീഷ്‌കുമാറിൻെറ ഭാര്യ സിനിയാണ് പ്രതിഷേധിച്ചത്. ആവശ്യപ്പെട്ട രേഖകളുമായി പഞ്ചായത്ത് ഓഫിസില്‍ മൂന്നുവര്‍ഷമായി കയറിയിറങ്ങിയിട്ടും വീടിന് നമ്പര്‍ കിട്ടാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധം നടത്തിയതെന്ന് സിനി പറയുന്നു. മാത്രമല്ല സി.പി.എമ്മിൻെറ പ്രമുഖനേതാവ് ഈ വസ്തു വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചിരുെന്നന്നും അത് നടക്കാത്ത തിൻെറ പ്രതികാരമായാണ് അധികാരികളും നേതാക്കളും ചേര്‍ന്ന് ഈ ഒത്തുകളി നടത്തുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിൻെറ സത്യാവസ്ഥ അന്വേഷിക്കാന്‍ ചെന്ന മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയും ജീവനക്കാരും ചേര്‍ന്ന് അപമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി ഓഫിസിലില്ലാതിരുന്നതിനാല്‍ വാര്‍ഡ് മെംബറോട് വിവരം അന്വേഷിക്കുന്നതിനിെടയായിരുന്നു അസിസ്റ്റൻറ് സെക്രട്ടറിയുടെ കടന്നാക്രമണം. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പഞ്ചായത്തില്‍ നിന്ന് ഇറക്കിവിട്ട് കതകടച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി നിയന്ത്രണം ഉള്ളതുകൊണ്ടാണ് ഇറക്കിവിട്ടതെന്നായിരുന്നു അസിസ്റ്റൻറ് സെക്രട്ടറിയുടെ വാദം. പൊതുജനങ്ങള്‍ കയറിയിറങ്ങുന്ന പഞ്ചായത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫിസില്‍ പ്രവേശിച്ച മാധ്യമപ്രവര്‍ത്തകരെ അസിസ്റ്റൻറ് സെക്രട്ടറി അപമാനിച്ച് ഇറക്കിവിട്ടതില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി. സംഭവത്തില്‍ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തുടര്‍ച്ചയായി നടക്കുന്ന അവഹേളനങ്ങള്‍ അവസാനിപ്പിക്കണമെന്ന് പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.