പോത്തൻകോട്ട് സമരാനുകൂലികൾ ഹോട്ടലിൻെറ ചില്ല് എറിഞ്ഞുതകർത്തു പോത്തൻകോട്: പൊതുപണിമുടക്കിൽ ഹോട്ടൽ തുറന്നതിനെ തുടർന്ന് പോത്തൻകോട്ട് സംഘർഷം. വൈകീട്ട് ആറു മണിയോടെ ഒരു വിഭാഗം ആളുകൾ മുദ്രാവാക്യം വിളിച്ചുകൊണ്ട് പോത്തൻകോട് ജങ്ഷനിലുള്ള ദുബായ് ഹോട്ടലിനു നേരെ എത്തി. കട തുറന്നതിനെ ചൊല്ലി ബഹളം നടന്നു. ഇതിനിടെ ആരോ ഹോട്ടലിൻെറ ഗ്ലാസിന് നേരെ കല്ലെറിഞ്ഞു. ഹോട്ടലിൻെറ ഗ്ലാസിൻെറ ചില്ല് തകർന്നു. ഹോട്ടലിൻെറ ബോർഡും സമരക്കാർ തകർത്തു. തുടർന്ന്, ഹോട്ടലിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസെത്തി മാറ്റി. മൂന്ന് മണിക്ക് ഹോട്ടൽ തുറക്കുന്നതിനെ ചൊല്ലി പോത്തൻകോട്ട് കട ഉടമയും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും ൈകയാങ്കളിയും നടന്നതിന് പിന്നാലെയാണ് വൈകീട്ട് കല്ലേറും അക്രമവും നടന്നത്. പോത്തൻകോട് ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ തുറക്കാൻ വന്നതോടെ സമരാനുകൂലികൾ ഹോട്ടൽ ഉടമയോട് കട തുറക്കരുതെന്ന് ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യം നിരസിച്ച് ഹോട്ടൽ ഉടമ കട തുറന്നതോടെ സമരാനുകൂലികൾ കടയ്ക്കുള്ളിൽ പ്രവേശിച്ചു. തുടർന്ന്, ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായി. കട അടയ്ക്കില്ലെന്ന തീരുമാനത്തിൽ ഉടമ ഉറച്ചുനിന്നതോടെ കൂടുതൽ സമരാനുകൂലികൾ സ്ഥലത്തെത്തി പരസ്പരം വാക്കേറ്റവും ഭീഷണികളും മുഴക്കി. പോത്തൻകോട് ഇൻസ്പെക്ടർ സുജിതിൻെറ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി. കട അടയ്ക്കില്ലെന്ന് ഉടമ പൊലീസിനോടും പറഞ്ഞു. തുടർന്ന്, വാർഡ് മെംബർ സജിത്ത് സ്ഥലത്തെത്തി കട അടയ്ക്കാൻ ആവശ്യപ്പെട്ടെതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കവിരാജ് സ്ഥലത്തെത്തി കട ഉടമയും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിൻെറ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചു. ഹോട്ടൽ അടച്ചതോടെ സമരാനുകൂലികൾ പിരിഞ്ഞുപോയതിന് പിന്നാലെയാണ് വൈകീട്ട് ആക്രമണം നടന്നത്. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. പണിമുടക്കിൻെറ പേരിൽ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണ് ആക്രമണം നടത്തിയതെന്ന് ഹോട്ടൽ ഉടമ നൗഷാദ് പറഞ്ഞു. എന്നാൽ, ആക്രമണം നടത്തിയതിലും കല്ലേറിലും പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം പോത്തൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കവിരാജ് പറഞ്ഞു. കാപ്ഷൻ: ഹോട്ടൽ തുറക്കുന്നതിനെ ചൊല്ലി പോത്തൻകോട് ഹോട്ടൽ ഉടമയും സമരാനുകൂലികളും തമ്മിൽ വാക്കേറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.