മർദനമേറ്റവരെ ​പൊലീസ്​ വധശ്രമക്കേസിൽ കുടുക്കിയെന്ന്​

വിഴിഞ്ഞം: അർധരാതി വീട്ടിൽ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയയാളെ സംരക്ഷിച്ച വിഴിഞ്ഞം പൊലീസ് ആക്രമണത്തിന് ഇരയായവരെ വധശ്രമക്കേസിൽ കുടുക്കി റിമാൻഡ് ചെയ്തതായി പരാതി. മർദനമേറ്റവരെ പ്രതിയാക്കി കേസെടുത്തത് വിഴിഞ്ഞം പൊലീസിൻെറ നേതൃത്വത്തിലാണെന്ന് റിമാൻറിലായവരുടെ മാതാവ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ പറയുന്നു. അടിമലത്തുറ അമ്പലത്തുമൂല സ്വദേശി ജലാസ്റ്റിൻ ലോപ്പസ്, സിവിൽ എൻജിനീയറായ മൂത്തമകൻ ജോഷി, എൻജിനീയറിങ് വിദ്യാർഥിയും ഇളയമകനുമായ ജോബിൻ എന്നിവർക്കെതിരെയാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ആക്രമണത്തിൽ പരിക്കേറ്റ ജലാസ്റ്റിൻ ലോപ്പസ് ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ജലാസ്റ്റിൻ ലോപ്പസ് അമ്പലത്തുമൂലയിലെ തൻെറ വീട്ടിലിരിക്കെ വീടിൻെറ മതിൽ ചാടിക്കടന്നെത്തിയ പ്രദേശവാസിയായ ക്രിസ്തുദാസ് മർദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. ആദ്യം കൈകൊണ്ടും പിന്നീട് തടിക്കഷ്ണം കൊണ്ടും തലയ്ക്കടിച്ച് പരിക്കേൽപിച്ചു. ബഹളം കേട്ട് മുറിയിൽനിന്ന് പുറത്തുവന്ന ഭാര്യ ജർമലിയുടെ നിലവിളികേട്ടാണ് മുകളിലത്തെ മുറികളിൽ ഉറങ്ങിയിരുന്ന മക്കളായ ജോഷിയും ജോബിനും താഴെയെത്തിയതെന്നും അക്രമിയെ പിടിച്ചുമാറ്റാൻ ശ്രമിച്ച ഇരുവരെയും മർദിച്ചതായും പറയുന്നു. വിവരമറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് ജലാസ്റ്റിൻെറ വീട്ടിൽനിന്നാണ് പ്രതിയെ പിടികൂടിയത്. മർദനത്തെതുടർന്ന് രക്തസമ്മർദം കൂടിയതോടെ ജലാസ്റ്റിൻ ലോപ്പസിനെ മെഡിക്കൽ കോളജിലേക്ക് അയച്ചു. ജോഷിയെയും ജോബിനെയും സ്റ്റേഷനിലെത്തിച്ച പൊലീസ് രണ്ടുപേരുടെ സാന്നിധ്യത്തിൽ ജാമ്യത്തിൽ വിട്ടയക്കാനായി പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങിയ ശേഷമാണ് സന്ധ്യയോടെ മൂന്നുപേർക്കുമെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളിട്ട് കേസെടുത്തതെന്നും മക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.