തിരുവനന്തപുരം: യു.ജി.സി നിശ്ചയിച്ച മിനിമം യോഗ്യത മാത്രം അടിസ്ഥാനമാക്കി വൈസ് ചാൻസലർമാരെ നിയമിക്കുന്നരീതിയിൽ മാറ്റം വരുത്തണമെന്ന് അസോസിയേഷൻ ഒാഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.െഎ.യു) ഭാരവാഹികൾക്ക് നിവേദനം. സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ, കൺവീനർ എം. ഷാജർഖാൻ, മെംബർ സെക്രട്ടറി പ്രഫ. എ.ജി. ജോർജ് എന്നിവരുൾപ്പെട്ട സംഘമാണ് എ.െഎ.യു പ്രസിഡൻറ് പ്രഫ. എം. സാലെങ്ക, സെക്രട്ടറി ജനറൽ ഡോ. പങ്കജ് മിത്തൽ എന്നിവരെ കണ്ട് നിവേദനം നൽകിയത്. വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റി പാനൽ സമർപ്പിക്കുമ്പോൾ അക്കാദമിക് രംഗത്തും ഭരണരംഗത്തും മികവുകാട്ടിയിട്ടുള്ള അപേക്ഷകരുടെ ബയോഡാറ്റകൾ കൂടി പരിശോധിച്ചശേഷമേ ചാൻസലർ വി.സി നിയമന ശിപാർശ അംഗീകരിക്കാവൂ. ഇതിനനുസൃതമായി ചട്ടങ്ങളിൽ മാറ്റം വരുത്തണം. ദക്ഷിണേന്ത്യൻ സർവകലാശാല വി.സിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിൻെറ ഭാഗമായി തിരുവനന്തപുരത്തെത്തിയതായിരുന്നു എ.െഎ.യു ഭാരവാഹികൾ. താരതമ്യേന കുറഞ്ഞ യോഗ്യതയുള്ളവർ രാഷ്ട്രീയ-സാമുദായിക പരിഗണകളുടെ അടിസ്ഥാനത്തിൽ വി.സിമാരാകുമ്പോൾ അത്തരക്കാർ രാഷ്ട്രീയ മേലാളന്മാരുടെ ദാസ്യവൃത്തി ചെയ്യുന്ന അവസ്ഥയാണ് കേരളത്തിലെ സർവകലാശാലകളുടെ ദുഃസ്ഥിതിക്ക് കാരണമെന്ന് നിവേദകസംഘം ചൂണ്ടിക്കാട്ടി. സർവകലാശാലകളിലും കോളജുകളിലും നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കമ്മിറ്റി രൂപവത്കരിച്ച ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ചെയർമാനായ സ്വതന്ത്ര ജുഡീഷ്യൽ കമീഷൻെറ റിപ്പോർട്ടും കൈമാറി. ഉന്നയിച്ച കാര്യങ്ങൾ ഗൗരവപൂർവം പരിഗണിക്കുമെന്ന് പ്രസിഡൻറും സെക്രട്ടറി ജനറലും ഉറപ്പുനൽകിയതായി നിവേദകസംഘം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.