മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ നഗരസഭ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: മാലിന്യ സംസ്കരണ സംവിധാനങ്ങളിൽ വീഴ്ചവരുത്തിയെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭക്ക് പിഴ ചുമത ്തിയ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻെറ നടപടിക്കെതിരെ നഗരസഭ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മേയർ വി.കെ. പ്രശാന്തിനെ വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർഥിയായി പ്രഖ്യാപിച്ച ദിവസമാണ് 14.6 കോടി പിഴ ചുമത്താതിരിക്കുന്നതിന് കാരണം വിശദീകരിക്കാൻ ബോർഡ് നോട്ടീസ് നൽകിയത്. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അജിത് ഹരിദാസിൻെറ നടപടിക്ക് പിന്നിൽ വൈരാഗ്യബുദ്ധിയും രാഷ്ട്രീയ താൽപര്യങ്ങളുമുണ്ടെന്നും ഇതിനെക്കുറിച്ച് സർക്കാർ പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ അജിത് ഹരിദാസിനോട് മുഖ്യമന്ത്രി വിശദീകരണം തേടി. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി വകുപ്പ് തിരുവനന്തപുരം നഗരസഭക്ക് നൽകാമെന്ന് വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ തൻെറ േപ്രാജക്ടിന് അനുവദിക്കണമന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പ് അജിത്ത് ഹരിദാസ് നഗരസഭയെ സമീപിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻെറ 'വെയ്സ്റ്റ് ടു എനർജി പ്ലാൻ' നഗരസഭയുടെ ടെക്നിക്കൽ കമ്മിറ്റി തള്ളി. ഈ വൈരാഗ്യമാണ് കാരണം കാണിക്കൽ നോട്ടീസിന് പിന്നിലെന്ന് സംശയമുള്ളതായി പരാതിയിൽ പറയുന്നു. മാലിന്യ സംസ്കരണത്തിന് കേന്ദ്രീകൃത പ്ലാൻറ് വേണമെന്നാണ് ബോർഡിൻെറ നിലപാട്. ഇത് തിരുവനന്തപുരം നഗരത്തിൽ പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പലതവണ കത്ത് നൽകിയിരുന്നു. വിളപ്പിശാലയിലെ മാലിന്യ സംസ്കരണ പ്ലാൻറ് അടച്ചു പൂട്ടിയതോടെ നഗരം മാലിന്യ മുക്തമായി നിലനിർത്തുന്നത് വികേന്ദ്രീകൃതപദ്ധതികളിലൂടെയാണ്. പിഴ സംബന്ധിച്ച കാരണം കാണിക്കൽ നോട്ടീസ് നേരിട്ട് നൽകാതെ ദേശീയ ഹരിതട്രൈബ്യൂണൽ സിറ്റിങ്ങിന് തലേദിവസം ധിറുതി പിടിച്ച് സൈറ്റിൽ ഇടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം നഗരസഭയുടെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും ഒരു പദ്ധതിയുമായും നഗരസഭയെ സമീപിച്ചിട്ടില്ലെന്നും അജിത് ഹരിദാസ് പറഞ്ഞു. നഗരപരിധിയിലെ 2.72 ലക്ഷം വീടുകളിൽ നിന്ന് പ്രതിദിനം 383 ടൺ മാലിന്യമുണ്ടാകുന്നുണ്ട്. ഇതിൽ 175 ടൺ മാത്രമേ കോർപറേഷൻ സംസ്കരിക്കുകയും ശേഖരിക്കുകയും ചെയ്യുന്നുള്ളൂ. കിച്ചൻ ബിൻ, ബയോഗ്യാസ് പ്ലാൻറ്, പൈപ്പ് കമ്പോസ്റ്റ്, ബയോ കമ്പോസ്റ്റ് എന്നിവ വഴി 20 ടൺ പ്രതിദിനം സംസ്കരിക്കുന്നു. ബാക്കി 187 ടൺ മാലിന്യം പൊതുസ്ഥലങ്ങളിൽ തള്ളുകയാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.