കോവളം: വിഴിഞ്ഞം തീരസംരക്ഷണ സേനക്കുള്ള ബോട്ട് ജെട്ടി നിർമാണവും മത്സ്യബന്ധനതുറമുഖത്തിൻെറ മാസ്റ്റർ പ്ലാനും ചർ ച്ച ചെയ്യാൻ ഫിഷറീസ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലേകന യോഗം അലസി. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇടവക, ജമാഅത്ത്, മത്സ്യത്തൊഴിലാളി യൂനിയൻ ഭാരവാഹികൾ എന്നിവരെ പങ്കെടുപ്പിച്ച് വിഴിഞ്ഞം ഫിഷറീസ് ഒാഫിസിൽ നടത്തിയ ചർച്ചയാണ് അലസിപ്പിരിഞ്ഞത്. മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച ശേഷം നടന്ന ചർച്ചയിൽ നോർത്ത് മത്സ്യത്തൊഴിലാളിമേഖലയിലെ മത്സ്യത്തൊഴിലാളികളെ അധികൃതർ അവഗണിക്കുകയാണെന്നും രണ്ടുവർഷംമുമ്പ് മന്ത്രി നേരിട്ടെത്തി നൽകിയ വാഗ്ദാനങ്ങളിലൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും വിഴിഞ്ഞം ജമാഅത്ത് പ്രസിഡൻറിൻെറ നേതൃത്വത്തിൽ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങൾ ചർച്ചചെയ്യാനുള്ള വേദിയല്ലെന്നും മാസ്റ്റർ പ്ലാനിനെക്കുറിച്ച് വല്ലതും പറയാനുണ്ടെങ്കിൽ പറയാം എന്നും മന്ത്രി മറുപടി നൽകി. കേൽക്കാൻ താൽപര്യമില്ലെന്ന മന്ത്രിയുടെ മറുപടിയിൽ പ്രതിഷേധിച്ച ജമാഅത്ത് ഭാരവാഹികൾ ചർച്ചയുടെ തുടക്കത്തിൽതന്നെ ബഹിഷ്കരിച്ച് പുറത്ത് പോയി. ശേഷം ഇടവക ഭാരവാഹികളും യൂനിയൻ പ്രതിനിധികളുമായും ചർച്ച തുടരുന്നതിനിടെ തുറമുഖ വാർഫിൽ മണൽ അടിഞ്ഞുകൂടിയത് കാരണം മത്സ്യബന്ധന വള്ളങ്ങൾക്ക് വാർഫിനകത്തേക്ക് സുരക്ഷിതമായി കടക്കാൻ കഴിയുന്നില്ലെന്നും സൗത്ത് മത്സ്യത്തൊഴിലാളി മേഖലയിലുള്ളവർ മന്ത്രിയോട് പറഞ്ഞു. മത്സ്യത്തൊഴിലാളികൾ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങൾക്ക് ആദ്യം പരിഹാരം കാണണമെന്നും അതിനുശേഷം മതി മാസ്റ്റർ പ്ലാനിനെക്കുറിച്ചുള്ള ചർച്ചയെന്നും ഇടവക ഭാരവാഹികളടക്കമുള്ളവർ പറഞ്ഞതോടെ നിങ്ങൾക്ക് വികസനത്തിൽ താൽപര്യമില്ല എന്നുപറഞ്ഞ മന്ത്രി ചർച്ച അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങൾ കേൾക്കാൻ തയാറാകാത്ത ഫിഷറീസ് മന്ത്രിയുടെ ധാർഷ്ട്യവും ധിക്കാരപരവുമായ സമീപനവുമാണ് ചർച്ച അലസാൻ കാരണമെന്നും മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽനിന്ന് മന്ത്രി തന്നെ ഇറങ്ങിപ്പോയത് അപഹാസ്യമാണെന്നും ചർച്ചയിൽ പങ്കെടുത്ത എം. വിൻസൻെറ് എം.എൽ.എ പറഞ്ഞു. ഫിഷറീസ് ഡയറക്ടർ, തീരദേശ വികസന അതോറിറ്റി എം.ഡി, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ, വിഴിഞ്ഞം തീരസംരക്ഷണസേന കമാൻഡൻറ് തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയാണ് അലസിപ്പിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.