തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിൻെറ നിർമാണത്തില്‍ അപാകതയുണ്ടോയെന്ന് കണ്ടെത്താന്‍ വീണ്ടും വിദഗ്ധ പരി ശോധന നടത്തും. മദ്രാസ് ഐ.ഐ.ടിയെയും കുസാറ്റിനെയുമാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി മറയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് വൈറ്റില പാലം കേന്ദ്രീകരിച്ച് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. വൈറ്റില പാലത്തിൻെറ ഗുണമേന്മ പരിശോധനയുമായി ബന്ധപ്പെടാതെതന്നെ ഇതുവരെയുള്ള നിർമാണത്തിൻെറ സാങ്കേതികമായ ഉറപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മദ്രാസ് ഐ.ഐ.ടിയെ ചുമതലപ്പെടുത്തണമെന്ന് 20 ദിവസം മുമ്പുതന്നെ ദേശീയപാത ചീഫ് എൻജിനീയറോട് നിർദേശിച്ചിരുന്നു. ഇന്നലെ ചേർന്ന ഉന്നതതലയോഗത്തിൽ മദ്രാസ് ഐ.ഐ.ടിക്ക് കത്തെഴുതാൻ ഗവൺമൻെറ് സെക്രട്ടറി ആനന്ദ് സിങ്ങിനെ ചുമതലപ്പെടുത്തി. ഐ.ഐ.ടിക്കുള്ള റഫറൻസിൽ മൊത്തം ബലപരിശോധനയും നടത്തിയ മൂന്ന് പരിശോധനയും നടത്താൻ പോകുന്ന കോർടെസ്റ്റിൻെറ പരിശോധനയും ഉൾപ്പെടുന്നു. കോർ ടെസ്റ്റിന് ചുമതലപ്പെടുത്തുന്നത് കൊച്ചി ശാസ്ത്രസാങ്കേതിക യൂനിവേഴ്സിറ്റിയെയാണ്. നേരത്തേ ഐ.ഐ.ടി മദ്രാസിലെ പ്രഫ. ഡോ. ബി.നാഗേശ്വര റാവു ജൂലൈ ഒന്നിന് ഡിസൈൻ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിൽ 22 പരിശോധനകളുടെ ഫലം നിയമാനുസരണം ഉള്ളതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആദ്യ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ മാനുവല്‍ പ്രകാരം മൂന്നാമതൊരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിച്ചു. മൂന്ന് റിപ്പോര്‍ട്ടുകളിലും അപാകത കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവാദങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തിലാണ് രണ്ട് വിദഗ്ധ ഏജന്‍സികളെക്കൊണ്ട് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അസി.എക്സിക്യൂട്ടിവ് എൻജിനീയറുടെ സസ്പെന്‍ഷന്‍ നിയമാനുസൃതമാണെന്നും മന്ത്രി ആവർത്തിച്ചു. പാലാരിവട്ടം ക്രമക്കേട് മറച്ചുെവക്കാന്‍ ഗൂഢനീക്കം നടന്നതായി സംശയിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.