പി.എസ്​.സിയുടെ വിശ്വാസ്യത ചോദ്യംചെയ്​തത്​ സി.പി.എം -ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യംചെയ്തത് സി.പി.എമ്മിൻെറ വിദ്യാർഥി സംഘടനകളും അവരുമായി ചേർന്നുനിൽക്കുന്നവരുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർവകലാശാല, പി.എസ്.സി പരീക്ഷകളെപ്പറ്റി ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തുടർന്നും കുഴപ്പം കാട്ടാനുള്ള പച്ചക്കൊടി കാട്ടലാണെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പുറത്തുവന്ന കാര്യങ്ങളിൽ വാസ്തവമുണ്ടോയെന്ന് പരിശോധിക്കുന്നതിന് പകരം പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥി നേതാവിൻെറ വീട്ടിൽനിന്ന് കെട്ടുകണകിന് ഉത്തരക്കടലാസ് കിട്ടിയതിനെപ്പറ്റി മുഖ്യമന്ത്രി അറിഞ്ഞഭാവം നടിക്കുന്നില്ല. ഭരിക്കുന്ന കക്ഷിയുടെ വിദ്യാർഥി സംഘടന നടത്തിയ തട്ടിപ്പിനെ വെള്ളപൂശാനാണ് അദ്ദേഹം ശ്രമിക്കുന്നത്. യൂനിവേഴ്സിറ്റി കോളജിൽ നടന്ന കുത്ത് കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയിട്ടില്ല. പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നില്ല. സർവകലാശാല നിശ്ചയിച്ച ഉപസമിതിയുടെ അന്വേഷണവും വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽനിന്ന് വ്യക്തമാകുന്നത്. പരീക്ഷ നടത്തിപ്പിൻെറ കാര്യത്തിൽ ഉയർന്ന ആക്ഷേപങ്ങളിൽ പി.എസ്.സി തീരുമാനിച്ച ആഭ്യന്തര വിജിലൻസ് അന്വേഷണവും വേണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ഉദ്യോഗാർഥികളുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സാധിക്കുന്ന തരത്തിൽ സമഗ്ര അന്വേഷണമാണ് വേണ്ടത്. യൂനിവേഴ്സിറ്റി കോളജ് ക്രിമിനലുകളുടെ താവളമാക്കി തകർക്കാൻ ശ്രമിക്കുന്നത് സി.പി.എമ്മാണ്. 1.20 ലക്ഷം ഫയലുകൾ കെട്ടിക്കിടക്കുന്നെന്ന് വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് ഭരണസ്തംഭനമാെണന്ന പ്രതിപക്ഷ നിലപാട് മുഖ്യമന്ത്രിയും സമ്മതിച്ചിരിക്കുകയാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.