ചുവരെഴുത്തിനെപ്പറ്റി തർക്കം, ജാഗ്രതയോടെ പൊലീസ്

(ചിത്രം) അഞ്ചൽ: ചുവരെഴുത്തുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കം. സംഘർഷസാധ്യത കണക്കിലെടുത്ത് ജാഗ്രതയോ ടെ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചൽ ചന്തമുക്കിലെ ചില മതിലുകളിൽ ഒരു വിഭാഗം ചുവരെഴുതിയിരുന്നത് മറ്റൊരു വിഭാഗം കരിഓയിലൊഴിച്ച് വികൃതമാക്കി. വെസ്റ്റ് സ്കൂളിന് സമീപം ഒരു മതിലിൽ എഴുതിയിരുന്നതിൻെറ മുകളിൽ കരിഓയിൽ കൊണ്ട് ഗുണനചിഹ്നം വരയ്ക്കുകയും വർഗീയത തുലയട്ടെയെന്നും എഴുതി. മറ്റൊരു ഭാഗത്തും കരിഓയിലൊഴിച്ച് വികൃതമാക്കപ്പെട്ട നിലയിലാണ്. സംഘർഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് അഞ്ചൽ എസ്‌.എച്ച്.ഒ സി.എൽ. സുധീറിൻെറ നേതൃത്വത്തിൽ ഇരു ഭാഗത്തിൻെറയും നേതാക്കളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയും ചെയ്തു. എങ്കിലും പൊലീസ് ജാഗ്രതയോടെ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ക്വാറിയിൽനിന്ന് പാറക്കഷണം വീണു; പിഞ്ചു കുഞ്ഞും അമ്മയും അത്ഭുതകരമായി രക്ഷപ്പെട്ടു വെളിയം: ക്വാറിയിൽനിന്ന് പാറ പൊട്ടിക്കുന്നതിനിടെ പാറക്കഷണം ഓട് തകർത്ത് മൂന്ന് മാസം പ്രായമായ കുട്ടിയുടെ മുന്നിൽ വീണു. അമ്മയുടെ മടിയിലിരിക്കുകയായിരുന്നു കുഞ്ഞ്. ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പരുത്തിയറ തുലവിളയിലാണ് സംഭവം. വെളിയം തുല വിളതാന്നി വിളവീട്ടിൽ രജിത്തിൻെറ വീടിൻെറ മേൽക്കൂരയിലാണ് പാറക്കഷണങ്ങൾ വീണത്. ജില്ല കലക്ടർക്ക് നാട്ടുകാർ നൽകിയ പരാതിയിൽ വെളിയം വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ച് ഒരാഴ്ചക്കുള്ളിലാണ് സംഭവം. വെളിയം പഞ്ചായത്ത് അമിത തോതിലുള്ള പാറ ഖനനം നിർത്തണമെന്ന് ക്വാറി ഉടമക്ക് നോട്ടീസ് നൽകിയിരുന്നു. ഇതൊന്നും വകെവക്കാതെയാണ് ഉഗ്രസ്ഫോടനം നടത്തി പാറ പൊട്ടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുടമസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂയപ്പള്ളി പൊലീസും വെളിയം വില്ലേജ് ഓഫിസറും സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.