കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനെത്തിയ ഉദ്യോഗസ്ഥന് മർദനം പൊലീസ്​ നടപടിയിൽ ഗുരുതരവീഴ്ചയെന്ന് എം.എൽ.എ

കിളിമാനൂർ: റോഡിലെ റവന്യൂ ഭൂമി കൈയേറിയത് തിരിച്ചുപിടിക്കാനെത്തിയ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥന് മർദനം. പരിക്കേറ്റ ഉ ദ്യോഗസ്ഥൻ പൊലീസിൽ പരാതി നൽകി. അതേസമയം സി.ഐയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് അടക്കം നോക്കിനിൽക്കെ ഉദ്യോഗസ്ഥന് മർദനമേറ്റതിൽ കിളിമാനൂർ പൊലീസിൻെറ ഭാഗത്ത് ഗുരുതരമായ കൃത്യവിലോപം സംഭവിച്ചതായി എം.എൽ.എ കുറ്റപ്പെടുത്തി. കിളിമാനൂർ പഞ്ചായത്തിലെ പുതിയകാവ് - പോങ്ങനാട്- തകരപ്പറമ്പ് റോഡിൻെറ നിർമാണവുമായി ബന്ധപ്പെട്ടാണ് കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സമീപം സ്വകാര്യവ്യക്തി ഭൂമി കൈയേറിയത്. ഒന്നരവർഷം മുമ്പ് റവന്യൂ വകുപ്പ് കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഭൂമി റോഡ് നിർമാണത്തിനായി കൈമാറിയിരുന്നു. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞേപ്പാൾ ഈ ഭാഗം മണ്ണിട്ടും വേലികെട്ടിയും സ്വകാര്യവ്യക്തി വീണ്ടും പിടിച്ചടക്കി. നിരവധി വിമർശനങ്ങൾ ഉണ്ടായെങ്കിലും സ്ഥലം വിട്ടുകൊടുക്കാൻ ഇവർ തയാറായില്ല. ഇതിനിടയിലാണ് റോഡ് ഉദ്ഘാടനം സംബന്ധിച്ച സ്വാഗതസംഘം കഴിഞ്ഞദിവസം ചേർന്നത്. എന്നാൽ, കൈയേറ്റ ഭൂമിയടക്കം തിരിച്ചെടുത്ത് അവശേഷിക്കുന്ന പണികൾകൂടി പൂർത്തിയാക്കിയേ ഉദ്ഘാടനം നടത്താവൂവെന്ന് സി.പി.ഐ അംഗം ബി.എസ്. റജി ആവശ്യപ്പെടുകയും യോഗം ബഹിഷ്കരിക്കുകയും ചെയ്തു. ഇതോടെയാണ് ഇന്നലെ കൈയേറ്റ സ്ഥലം ഏറ്റെടുക്കാൻ അധികൃതർ എത്തിയത്. വൈകുന്നേരത്തോടെ എത്തിയ പി.ഡബ്ല്യൂ.ഡി ആറ്റിങ്ങൽ എക്സിക്യൂട്ടിവ് എൻജിനീയർ ഉണ്ണികൃഷ്ണനെയാണ് യുവതി മർദിച്ചത്. ഇതേസമയം കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മി അമ്മാൾ, വൈസ് പ്രസിഡൻറ് എ. ദേവദാസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ നോക്കിനിൽക്കെയായിരുന്നു ഉദ്യോഗസ്ഥനുനേരെ കൈയേറ്റം നടന്നത്. കൈയേറ്റ ഭൂമി ഏറ്റെടുക്കാൻ റവന്യൂ, പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥരെത്തുമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും കിളിമാനൂർ പൊലീസിനെ രാവിലെതന്നെ അറിയിച്ചിരുന്നതായി ബി. സത്യൻ എം.എൽ.എ 'മാധ്യമ'ത്തോട് പറഞ്ഞു. പൊലീസ് യഥാസമയം പ്രവർത്തിച്ചിരുന്നെങ്കിൽ സർക്കാർ ഉദ്യോഗസ്ഥന് പൊതുജനമധ്യത്തിൽ മർദനം ഏൽക്കേണ്ടിവരില്ലായിരുന്നെന്ന് എം.എൽ.എ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ നിയമനടപടിക്ക് ശിപാർശ ചെയ്യുമെന്നും എം.എൽ.എ പറഞ്ഞു. സംഭവത്തിൽ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് കിളിമാനൂർ സി.ഐ പറഞ്ഞു. ചിത്രവിവരണം 20190704_171825 20190704_171312 1, കിളിമാനൂർ ഗവ.എച്ച്.എസ്.എസിന് സമീപം കൈയേറ്റ ഭൂമി ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നു 2. നിർവഹണോദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുന്ന യുവതി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.