തിരുവനന്തപുരം: നാലുമാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഉള്ളൂർ-മെഡിക്കൽ കോളജ് ജങ്ഷൻ റോഡിൽ ഒരു മാസത്തിനകം 15 ലധിക ം മരണക്കുഴികൾ രൂപപ്പെട്ടത് എങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേരള റോഡ് ഫണ്ട് ബോർഡ് മാനേജിങ് ഡയറക്ടർക്കാണ് കമീഷൻ ഉത്തരവ് നൽകിയത്. മൂന്നാഴ്ചക്കകം വിശദീകരണം നൽകണം. മഴക്കാലത്തിന് മുമ്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കിയില്ല. കിണർ പോലുള്ള കുഴികളിൽ കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്നത് കാരണം ഇരുചക്ര വാഹനയാത്രികർക്ക് നിത്യവും അപകടം സംഭവിക്കുന്നു. ജില്ലയിലെ ഏറ്റവും പ്രധാന ആശുപത്രികളിൽ എത്തേണ്ട വഴിയാണ് ഇത്തരത്തിൽ തകർന്നു കിടക്കുന്നത്. ഇതു വഴി ഏറ്റവുമധികം സഞ്ചരിക്കുന്നത് രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസുകളാണ്. മണിക്കൂറുകളോളം ഗതാഗത തടസ്സം അനുഭവപ്പെടുന്നത് കാരണം ആംബുലൻസുകൾക്ക് പോലും യഥാസമയം ആശുപത്രിയിലെത്താൻ കഴിയാറില്ല. കഴക്കൂട്ടം ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതം തിരിച്ചുവിടുന്നതും ഇതുവഴിയാണ്. പൊതുപ്രവർത്തകനായ പി.കെ. രാജു നൽകിയ പരാതിയിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.