തിരുവനന്തപുരം: മെെല്ലപ്പോക്ക് തുടരുന്ന സ്മാർട്ട് സിറ്റി കൺസൾട്ടൻസിയായ ഐ.പി.ഇ ഗ്ലോബലിന് പിഴ ചുമത്തിയേക്കും. ഫാസ്റ്റ് ട്രാക്ക് പദ്ധതികളുടെ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയ കാലവധി 15ന് അവസാനിച്ചിട്ടും നടപടികൾ എങ്ങുമെത്താത്തതിനെ തുടർന്നാണ് പിഴ ചുമത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന സാങ്കേതിക സമിതി യോഗം തീരുമാനിച്ചത്. ഇതു സംബന്ധിച്ച സമിതി നിർദേശം സ്മാർട്ട് സിറ്റി സി.ഇ.ഒക്ക് നൽകും. സി.ഇ.ഒയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ഫാസ്റ്റ്ട്രാക്ക് പദ്ധതികളുടെ ഡി.പി.ആർ കഴിഞ്ഞമാസം പകുതിയോടെ നൽകാനായിരുന്നു ആദ്യം നൽകിയ നിർദേശം. ഈമാസം ആദ്യവാരം ടെൻഡർ ആരംഭിക്കാനുള്ള നടപടികളും പൂർത്തിയാക്കി. എന്നാൽ, കൺസൾട്ടൻസി കൂടുതൽ സമയം ആവശ്യപ്പെട്ടു. രണ്ടു വട്ടം കൺസൾട്ടൻസിക്ക് ഇത്തരത്തിൽ ഇളവ് നൽകിയെങ്കിലും ഡി.പി.ആർ സമർപ്പിച്ചില്ല. പബ്ലിക് ടോയ്ലറ്റ്, ഓപൺ ജിം, ഇൻഫർമേഷൻ കിയോസ്ക് എന്നീ മൂന്ന് പദ്ധതികളുടെ ഡി.പി.ആർ മാത്രമാണ് സമർപ്പിച്ചിട്ടുള്ളത്. പദ്ധതികളുടെ ടെൻഡർ നടപടി അടുത്ത ആഴ്ച ആരംഭിക്കും. സ്മാർട്ട് ബസ് സ്റ്റോപ്പുകളുടെ ഡി.പി.ആർ അടിയന്തരമായി നൽകണമെന്നും സമിതി നിർദേശിച്ചു. കഴിഞ്ഞ ആഴ്ച നഗരസഭയിൽ ചേർന്ന സാങ്കേതിക സമിതി യോഗം കൺസൾട്ടൻസിയുടെ പ്രവർത്തനത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ പദ്ധതികൾ ഒന്നുപോലും കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അധികൃതർ കൺസൾട്ടൻസി പ്രതിനിധികളെ അറിയിച്ചു. ഇതോടെ ഇനി കാലതാമസം ഉണ്ടാകില്ലെന്നും ഈമാസം 15ന് മുമ്പ് ഡി.പി.ആറും ബിഡ് രേഖകളും സമർപ്പിക്കാമെന്നും പ്രതിനിധികൾ ഉറപ്പ് നൽകിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. മേയർ വി.കെ. പ്രശാന്തിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാഖിരവികുമാർ സ്ഥിരം സമിതി അധ്യക്ഷന്മാരായ പാളയം രാജൻ, പുഷ്പലത, സമിതി അംഗങ്ങളായ വിജയരാഘവൻ, മലയിൻകീഴ് ഗോപാലകൃഷ്ണൻ, നഗരസഭ സെക്രട്ടറി എൽ.എസ്. ദീപ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.