പുനലൂർ: വർഷങ്ങളായി തകർന്നുകിടക്കുന്ന അലിമുക്ക്-അച്ചൻകോവിൽ കാനനപാത നവീകരിക്കാൻ നടപടി. 34 കിലോമീറ്റർ പാത പുനർനിർമിക്കാൻ നബാർഡിൽനിന്ന് പതിനഞ്ചരക്കോടി അനുവദിച്ചതായി വനംമന്ത്രി കെ. രാജു അറിയിച്ചു. നബാർഡ് ഈ സാമ്പത്തികവർഷം വനംവകുപ്പിന് ആകെ 20 കോടിരൂപയാണ് അനുവദിച്ചത്. ഇതിൽ പതിനഞ്ചരക്കോടിയും ഈ പാതക്ക് അനുവദിക്കുകയായിരുന്നു. നിർമാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ ആരംഭിച്ചു. കഴിഞ്ഞവർഷവും പാത നവീകരിക്കാൻ ടെൻഡർ അടക്കം നടപടി സ്വീകരിച്ചിരുന്നെങ്കിലും നബാർഡിൽനിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് മുടങ്ങി. പത്തനാപുരം, പുനലൂർ നിയോജക മണ്ഡലത്തിലൂടെയുള്ളതാണ് അലിമുക്ക്-അച്ചൻകോവിൽ പാത. കിഴക്കൻ മേഖലയിലെ പ്രധാന കാനനപാതയായ ഇതുവഴിയാണ് അച്ചൻകോവിലുകാർ യാത്രചെയ്തിരുന്നത്. കൂടാതെ ശബരിമല തീർഥാടകർ ആശ്രയിക്കുന്ന പാതയുമാണ്. കിഴക്കൻ വനാന്തരങ്ങളിൽനിന്ന് തടി ഉൾെപ്പടെ വനവിഭവങ്ങൾ പുറത്തേക്ക് എത്തിക്കുന്നതും ഈ പാതയിലൂടെയാണ്. ചെങ്കോട്ട വഴി മറ്റൊരു റോഡുണ്ടെങ്കിലും തമിഴ്നാട്ടിലൂടെ ഇരട്ടിദൂരം സഞ്ചരിച്ചാലേ അച്ചൻകോവിലുകാർക്ക് അവരുടെ പഞ്ചായത്ത്, വില്ലേജ് ആസ്ഥാനമായ ആര്യങ്കാവിൽ എത്താനാകൂ. ചെറിയ മഴയോ കാറ്റോ ഉണ്ടായാൽ പാതയിലെ ഗതാഗതം തടസ്സപ്പെടും. ഇതിനൊപ്പം പാത പൂർണമായി തകർന്നത് ഇരട്ടിദുരിതം തീർക്കുകയായിരുന്നു. റോഡിെൻറ തകർച്ചകാരണം പുനലൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് പലപ്പോഴും വഴിയിൽ കുടുങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.