ചലച്ചിത്രമേള കുട്ടികൾക്ക്​ സാംസ്കാരിക ഇടപെടലിന് വഴിയൊരുക്കി ^സ്​പീക്കർ

ചലച്ചിത്രമേള കുട്ടികൾക്ക് സാംസ്കാരിക ഇടപെടലിന് വഴിയൊരുക്കി -സ്പീക്കർ കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു തിരുവനന്തപുരം: ഏഴുദിവസം നീണ്ട ഒന്നാമത് കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. സംസ്ഥാന ശിശുക്ഷേമസമിതി, സംസ്ഥാന ചലച്ചിത്ര അക്കാദമി, ചലച്ചിത്രവികസന കോർപറേഷൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. സമാപനചടങ്ങ് ടാഗോർ തിയറ്ററിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദൃശ്യവിസ്മയത്തി​െൻറ പുതുലോകം തുറന്നുകൊടുത്ത മേള വേനലവധിക്കാലത്ത് കുട്ടികൾക്ക് ഓർമിക്കാൻ നല്ലൊരു സാംസ്കാരിക ഇടപെടലിന് വഴിയൊരുക്കിയതായി അദ്ദേഹം പറഞ്ഞു. സംസ്കാരരൂപവത്കരണത്തിലും സർഗാത്മക വളർച്ചയിലും ഊന്നിയ വിദ്യാഭ്യാസം കുട്ടികളിലേക്ക് എത്തിക്കുകയെ‌ന്നതാണ് ഐ.സി.എഫ്.എഫ്.കെയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് രസകരമായ കാഴ്ചയുടെ വസന്തലോകം തുറക്കാൻ കുട്ടികളുടെ ചലച്ചിത്രമേളക്ക് സാധിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ബാലസാഹിത്യം പോലെ കുട്ടികളുടെ സിനിമയും ഇനിയും ശക്തിയാർജിച്ചിട്ടില്ല. ബാലസിനിമകളുടെ ശാക്തീകരണത്തിന് കുട്ടികളുടെ ചലച്ചിത്രമേളക്ക് കരുത്താർന്ന ഇടപെടലുകൾ നടത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദിവാസിമേഖലയിലും അനാഥമന്ദിരങ്ങളിലും നിന്നുള്ള കുട്ടികൾ ഉൾപ്പെടെ 6250 ഓളം പ്രതിനിധികൾ മേളയുടെ ഭാഗമായി. ആദ്യത്തെ മേളയായതിനാൽ മത്സരവിഭാഗങ്ങളും മറ്റും ഒഴിവാക്കിയിരുന്നു. മേയർ വി.കെ. പ്രശാന്ത്, സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്, ട്രഷറർ ജി. രാധാകൃഷ്ണൻ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, വൈസ് ചെയർപേഴ്സൺ ബീനാപോൾ, കെ.എസ്.എഫ്.ഡി.സി എം.ഡി ദീപ ഡി. നായർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, മേള വർക്കിങ് കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, കുട്ടികളുടെ പ്രസിഡൻറ് പി.ആർ. അദ്വൈത്, സ്പീക്കർ എ.ജെ. ആർച്ച, കൗൺസിലർ ജയലക്ഷ്മി, മാധ്യമ അവാർഡ് ജൂറികളായ ഗൗരീദാസൻനായർ, സതീഷ്ബാബു പയ്യന്നൂർ തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ മാധ്യമഅവാർഡുകളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.