കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കൽ; സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിടനിർമാണചട്ടം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങള്‍ പിഴയടച്ച് ക്രമവത്കരിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ പരിധിയില്‍ ജി.ഒ(പി) 11/2018/എല്‍.എസ്.ജി.ഡിയായും ഗ്രാമപഞ്ചായത്ത് പരിധിയില്‍ ജി.ഒ (പി)12/ 2018/എല്‍.എസ്.ജി.ഡി ആയുമാണ് സര്‍ക്കാര്‍ ഉത്തരവായത്. രണ്ട് ഉത്തരവും സര്‍ക്കാര്‍ ഗസറ്റിലും തദ്ദേശവകുപ്പി​െൻറ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് 2017 ജൂലൈ 31വരെ നിർമാണം പൂര്‍ത്തിയാക്കിയിട്ടുള്ള വീടുകള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കുമാണ് ഈ ഉത്തരവ് ബാധകമാവുക. വാണിജ്യ കെട്ടിടങ്ങളുടെ എഫ്.എ.ആര്‍ കവറേജ്, സെറ്റ് ബാക്ക്, പാക്കിങ്, അക്സസ് എന്നിവ ഇതുമൂലം ക്രമവത്കരിക്കാനാകും. ഉടമകള്‍ 90 ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട കോര്‍പറേഷന്‍ / മുനിസിപ്പാലിറ്റി / പഞ്ചായത്ത് എന്നിവയുടെ സെക്രട്ടറിക്കാണ് നല്‍കേണ്ടത്. അപേക്ഷയുടെ മാതൃക ഉത്തരവിനോടൊപ്പം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. മുനിസിപ്പാലിറ്റി / കോര്‍പറേഷന്‍ പരിധിയില്‍ ജില്ല ടൗണ്‍ പ്ലാനര്‍, റീജനല്‍ ജോയൻറ് ഡയറക്ടര്‍, ബന്ധപ്പെട്ട സെക്രട്ടറി എന്നിവരടങ്ങുന്ന ഒരു സമിതി ഇത് പരിശോധിച്ച് ലംഘനത്തി​െൻറ തോത് കണക്കാക്കി ഉത്തരവ് പ്രകാരമുള്ള പിഴ നിശ്ചയിക്കും. പിഴയുടെ 50 ശതമാനം ട്രഷറിയിലും ബാക്കി തദ്ദേശസ്ഥാപനത്തിലുമാണ് അടയ്‌ക്കേണ്ടത്. നെല്‍വയല്‍ സംരക്ഷണ നിയമം, പരിസ്ഥിതി നിയമങ്ങള്‍, കോസ്റ്റല്‍ െറഗുലേഷന്‍ സോണ്‍ നിയമങ്ങള്‍, ഫയര്‍ ആൻഡ് െറസ്‌ക്യൂ നിയമങ്ങള്‍ തുടങ്ങിയവ ഈ ചട്ടം വഴി ക്രമവത്കരിക്കാന്‍ കഴിയില്ല. ജില്ലതല സമിതി ചുമത്തുന്ന പിഴയിലോ ഉത്തരവുകളിലോ സംതൃപ്തരല്ലെങ്കില്‍ നിയമാനുസൃത അപേക്ഷ വഴി അപേക്ഷകന് സര്‍ക്കാറില്‍ അപ്പീല്‍ നൽകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.