തിരുവനന്തപുരം: സി.പി.ഐ പോഷക സംഘടനകളുടെ തമ്മിലടി മൂലം സിവിൽ സപ്ലൈസ് കോർപറേഷനിലെ (സപ്ലൈകോ) ഡെപ്യൂട്ടേഷൻ നിയമനങ്ങൾ സർക്കാർ അവസാനിപ്പിക്കുന്നു. സി.പി.ഐയോട് ആഭിമുഖ്യമുള്ള ജോയൻറ് കൗൺസിൽ സംഘടനയായ സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷനും എ.ഐ.ടി.യു.സി അഫിലിയേഷനുള്ള സപ്ലൈകോ എംപ്ലോയീസ് ഫെഡറേഷനും തമ്മിെല രാഷ്ട്രീയ വടംവലിയാണ് ഘട്ടം ഘട്ടമായി ഡെപ്യൂട്ടേഷൻ നിയമനങ്ങൾ അവസാനിപ്പിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നത്. കേന്ദ്ര ഭക്ഷ്യഭദ്രത നിയമം നിലവിൽ വന്നതോടെ പുതുതായി 318 തസ്തികകളാണ് സംസ്ഥാന സർക്കാർ ഭക്ഷ്യവകുപ്പിനായി അനുവദിച്ചത്. 408 തസ്തികകളാണ് ആവശ്യപ്പെട്ടതെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 80 തസ്തികകൾ ധനകാര്യവകുപ്പ് വെട്ടിക്കുറക്കുകയായിരുന്നു. എന്നാൽ, വെട്ടിക്കുറച്ച തസ്തികകളെല്ലാം സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരുടെ സംഘടനയായ സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടവയായിരുന്നു. ഇതിനു പുറമേ, അനുവദിച്ച 318 തസ്തികകളിൽ 40 എണ്ണം മാത്രമാണ് സിവിൽ സപ്ലൈസ് വകുപ്പിന് ഭക്ഷ്യവകുപ്പ് നീക്കിവെച്ചത്. സീനിയർ അസിസ്റ്റൻറ്, ജൂനിയർ അസിസ്റ്റൻറ് തസ്തികകളിൽ ഭൂരിഭാഗവും സപ്ലൈകോ ജീവനക്കാർക്ക് മാത്രം നൽകുകയും ചെയ്തു. ഇതോടെ സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷനും സപ്ലൈകോ എംപ്ലോയീസ് ഫെഡറേഷൻ ഭാരവാഹികളും തമ്മിൽ ഭക്ഷ്യമന്ത്രിക്ക് മുന്നിൽ നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥിതിവരെയുണ്ടായി. ഡെപ്യൂട്ടേഷൻ സംവിധാനം ഇല്ലാതാകുമ്പോൾ സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാർക്ക് സ്ഥാനക്കയറ്റം അടക്കം നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രിയെ ഓഫിസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചെങ്കിലും നിലവിലെ തസ്തിക നിർണയവുമായി മുന്നോട്ടുപോകാനായിരുന്നു ഭക്ഷ്യവകുപ്പിെൻറ തീരുമാനം. എന്നാൽ, ദിവസങ്ങൾക്കു മുമ്പ് വലിയതുറയിലെ സപ്ലൈകോ ഡിപ്പോയിൽനിന്ന് ഹോർലിക്സ് തിരിമറിയുമായി ബന്ധപ്പെട്ട് മൂന്നരലക്ഷം രൂപയുടെ അഴിമതി വിജിലൻസ് കണ്ടെത്തുകയും സപ്ലൈകോ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹി അടക്കം ഏഴ് സി.പി.ഐ നേതാക്കളെ സർവിസിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നിൽ ഓഫിസേഴ്സ് ഫെഡറേഷെൻറ കൈകളാണെന്നാണ് എംപ്ലോയീസ് ഫെഡറേഷെൻറ ആരോപണം. ഇതുസംബന്ധിച്ച് ഇരു സംഘടനയും സി.പി.ഐ നേതൃത്വത്തിനും വകുപ്പു മന്ത്രിക്കും പരാതി നൽകിയെങ്കിലും ആരുടെയും പക്ഷം പിടിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സി.പി.ഐ സംസ്ഥാന നേതൃത്വവും ഭക്ഷ്യമന്ത്രി പി. തിലോത്തമനും. ഈ ഘട്ടത്തിലാണ് ഡെപ്യൂട്ടേഷൻ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. ഡെപ്യൂട്ടേഷൻ നിർത്തലാക്കുന്നത് സംബന്ധിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ നരസിംഹഗരി ടി.എൽ. റെഡ്ഡി ഭക്ഷ്യമന്ത്രി പി.തിലോത്തമന് റിപ്പോർട്ടും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.