ഭൂതകാലത്തിന് വിട; ദിനേശ് പിതാവിനോടൊപ്പം നാട്ടിലേക്ക് മടങ്ങി

കൊട്ടിയം: മനോനില തെറ്റിയലഞ്ഞ ഭൂതകാലത്തിന് വിടപറഞ്ഞ് ദിനേശ് എന്ന 27കാരൻ പിതാവിനൊടൊപ്പം സന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങി. തനിക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയിരുന്ന മകനെ അഭയകേന്ദ്രത്തിൽ കണ്ടുമുട്ടിയപ്പോൾ വയോധികനായ പിതാവിന് സന്തോഷവും സങ്കടവും അടക്കാനായില്ല. മഹാരാഷ്ട്രയിലെ ഷോലാപ്പൂർബാവി സ്വദേശിയായ ദിനേശിനെ 2015ലാണ് കാണാതായത്. പുണെയിലേക്ക് ജോലിക്കായി പോയ ഇയാളെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പലസ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മനോനിലതെറ്റി അലഞ്ഞുതിരിഞ്ഞ ദിനേശിെന ജീവകാരുണ്യപ്രവർത്തകനായ മാത്യു വാഴക്കുളമാണ് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിൽ എത്തിച്ചത്. അവിടുത്തെ ശുശ്രൂഷയും തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയും കഴിഞ്ഞപ്പോൾ മനോനില വീണ്ടുകിട്ടിയ ദിനേശ് ത​െൻറ മേൽവിലാസം അഭയകേന്ദ്രം മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. തുടർന്ന് ദിനേശ് നൽകിയ ഷോലാപ്പൂർ ജില്ലയിലെ വീട് മാത്യു വാഴക്കുളം കണ്ടെത്തുകയും ദിനേശ് മയ്യനാട് എസ്.എസ് സമിതി അഭയകേന്ദ്രത്തിലുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് മകനെ കുട്ടിക്കൊണ്ടുപോകാനായി പിതാവ് രാമകൃഷ്ണ ബാഗ് വാൻ കക്കടേ വ്യാഴാഴ്ച എത്തി. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മാതാവ് യശോദയും സഹോദരൻ ഗണേഷും ദിനേശിനെ കാണാനായി വീട്ടിൽ കാത്തിരിക്കുകയാണെന്ന് പിതാവ് പറഞ്ഞു. ഫ്രാൻസിസ് സേവ്യർ ദിനേശിനെ പിതാവിന് കൈമാറി. മനോനില തെറ്റിയലഞ്ഞ തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച അഭയകേന്ദ്രം പ്രവർത്തകർക്കും അന്തേവാസികൾക്കും നന്ദിപറഞ്ഞാണ് ദിനേശ് നാട്ടിലേക്ക് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.