ഇന്ന് ആറ്റുകാൽ പൊങ്കാല

രാവിലെ 10.15ന് പണ്ടാരയടുപ്പിൽ തീ പകരും തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് ഇന്ന് അഗ്നി പകരും. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് ആറ്റുകാലമ്മക്ക് നിവേദ്യം അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുന്നത്. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന വെള്ളിയാഴ്ച രാവിലെ 10.15ന് പണ്ടാരയടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാലക്ക് തുടക്കം. ക്ഷേത്രത്തിൽ ചെണ്ടമേളവും കതിനാവെടിയും മുഴങ്ങുമ്പോൾ ശ്രീകോവിലിൽനിന്ന് തന്ത്രി തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന്് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിയിച്ച് മേൽശാന്തി സഹ മേൽശാന്തിക്ക് കൈമാറും. തുടർന്ന്, ക്ഷേത്രത്തിനു മുന്നിൽ പച്ചപ്പന്തലിന് സമീപം ഒരുക്കുന്ന പണ്ടാരയടുപ്പിൽ ദീപം പകരുന്നതോടെ പുണ്യം തേടിയുള്ള പൊങ്കാലക്ക് ഭക്തിസാന്ദ്രമായ തുടക്കമാകും. ദേവീ സ്തുതികൾക്കൊപ്പം വായ്ക്കുരവകൾ കൂടിയാകുമ്പോൾ അന്തരീക്ഷം ഭക്തിസാന്ദ്രമാകും. തുടർന്ന്, അടുപ്പുകളിലേക്ക് തീ നാളം പകരുന്നതോടെ നഗരം ആറ്റുകാൽ ക്ഷേത്രമുറ്റമാകും. ഉച്ചപൂജക്ക് ശേഷം 2.30 നാണ് പൊങ്കാല നിവേദ്യം. വൈകീട്ട് 6.45ന് ദീപാരാധനക്കു ശേഷം രാത്രി 7.45ന് കുത്തിയോട്ട ചൂരൽക്കുത്ത് നടക്കും. രാത്രി 11.15ന് ദേവി പുറത്തെഴുന്നള്ളും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് നടക്കുന്ന എഴുന്നള്ളത്തിന് 983 കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കും. വാദ്യമേളങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകും. പൊലീസ് സായുധ സേനയുടെ അകമ്പടിയും ഉണ്ടാകും. ബാലികമാരുടെ താലപ്പൊലി നേർച്ചയും രാവിലെ മുതൽ ക്ഷേത്രത്തിലെത്തും. ശനിയാഴ്ച ഉച്ചയോടെ എഴുന്നള്ളത്ത് തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കും. രാത്രി നടക്കുന്ന കാപ്പഴിക്കൽ, കുരുതിതർപ്പണം ചടങ്ങുകളോടെ 10 നാൾ നീണ്ട പൊങ്കാല ഉത്സവത്തിന് സമാപനമാകും. സർക്കാറി​െൻറ നേതൃത്വത്തിൽ പൊങ്കാലക്കായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി മികച്ച സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.