ഇരവിപുരം: റെയിൽവേ മേൽപാല നിർമാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടി ഉടൻ തുടങ്ങുമെന്ന് എം. നൗഷാദ് എം.എൽ.എ അറിയിച്ചു. ആകർഷകമായ പാക്കേജിനാണ് രൂപം നൽകുന്നത്. പരമാവധി ഉയർന്ന ഭൂമിവിലയും നഷ്ടപരിഹാരവും മറ്റു ആനുകൂല്യങ്ങളും നൽകി ഉഭയസമ്മതത്തോടെ മാത്രമേ ഭൂമി ഏറ്റെടുക്കൂ. 71 ഭൂവുടമകളിൽ നിന്നായി ഒരേക്കർ മുപ്പത് സെൻറ് സ്ഥലമാണ് പാലം നിർമാണത്തിനാവശ്യം. നിർദിഷ്ട ഭൂമിയിലെ കെട്ടിടങ്ങളിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്ന 64 വ്യാപാരികളുണ്ട്. സെൻറിന് 6,02,982 രൂപയാണ് അടിസ്ഥാന വിലയായി കലക്ടർ അധ്യക്ഷനായ പർച്ചേസ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് നിരക്കിൽ ഇപ്പോഴത്തെ നിർമാണെച്ചലവ് കണക്കാക്കി വില നൽകും. മരങ്ങൾക്കും മറ്റ് സ്ഥാവരവസ്തുക്കൾക്കും ന്യായമായ നഷ്ടപരിഹാരം നൽകും. മതിയായ രേഖകളുള്ള വാടകക്കാർക്കു രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സാധനങ്ങൾ ഷിഫ്റ്റ് ചെയ്യാൻ 50,000 രൂപ നൽകും. ഇതിനു പുറമെ കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാസം 6000 രൂപ നിരക്കിൽ ആറുമാസത്തേക്ക് ജീവനാംശം നൽകും. നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവിലയെ സംബന്ധിച്ചും പാക്കേജിലെ മറ്റ് നിർദേശങ്ങൾ സംബന്ധിച്ചുമുള്ള യുക്തിസഹമായ ആക്ഷേപങ്ങൾ ഭൂവുടമകൾക്കും വാടകക്കാർക്കും കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന സ്ഥലമേറ്റടുക്കൽ തഹസിൽദാർ മുമ്പാകെ എഴുതി സമർപ്പിക്കാം. നിർദേശങ്ങൾ ജില്ലാതല പർച്ചേസ് കമ്മിറ്റി പരിശോധിച്ച് ആവശ്യമായ ശിപാർശകളോടെ സർക്കാറിന് സമർപ്പിക്കും. സർക്കാറായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. ഭൂവുടമകൾക്ക് പരമാവധി വില വാങ്ങി നൽകാനും പാക്കേജ് കൂടുതൽ ആകർഷകമാക്കാനും ഇടപെടൽ നടത്തും. സംസ്ഥാന റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനാണ് മേൽപാലം നിർമാണത്തിെൻറ നിർവഹണ ഏജൻസി. 2017ലെ ബജറ്റിലാണ് ഇരവിപുരം മേൽപാലം നിർമാണത്തിന് സർക്കാർ തുക അനുവദിച്ചത്. പദ്ധതിക്ക് കിഫ്ബിയിൽ ഉൾപ്പെടുത്തി ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.