അന്താരാഷ്​ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സെൻറര്‍ ആരംഭിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള യോഗ നാച്ചുറോപ്പതി സ​െൻറര്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗദിനാചരണത്തി​െൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിനും മനസ്സിനും ഗുണകരമായ വ്യായാമമുറയാണ് യോഗ. ഇതി​െൻറ ഔന്നത്യം മറ്റൊരു വ്യായാമത്തിനുമില്ല. എന്നാല്‍, അനാവശ്യമായ മതപരിവേഷങ്ങള്‍ ചാര്‍ത്തിക്കൊടുത്ത് യോഗയെ ജനങ്ങളില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ട്. യോഗ ചെയ്യുമ്പോള്‍ ഋഗ്വേദത്തിലെ ചില ശ്ലോകങ്ങള്‍ ചൊല്ലണമെന്നൊക്കെയാണ് ചിലരുടെ വാദം. എന്നാല്‍, ഋഗ്വേദത്തിനും മുന്നേ ഇന്ത്യയിൽ യോഗ പ്രചാരത്തിലുണ്ടായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. യോഗ പ്രത്യേക മതത്തി​െൻറ സ്വന്തമാണെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയുള്ള പ്രചാരണങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് യോഗയുടെ ജനപ്രീതി കുറയ്ക്കുന്ന പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. കുപ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ യോഗയോട് മുഖം തിരിക്കുന്നത് ശരിയല്ല. തികച്ചും മതാതീത വ്യായാമമുറയായ യോഗയെ ഹൈജാക് ചെയ്ത് മറ്റുള്ളവര്‍ക്ക് അന്യമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ പ്രതിരോധിക്കണം. വികസിതരാജ്യങ്ങള്‍ക്ക് യോഗയില്‍ വലിയ താൽപര്യമുണ്ട്. ജീവിതശൈലീരോഗങ്ങള്‍ക്ക് യോഗ ഫലപ്രദമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, വി.എസ്. ശിവകുമാര്‍ എം.എൽ.എ, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, നാഷനല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, ആയുഷ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. നവജ്യോത് ഖോസ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത ആര്‍.എല്‍, ഭാരതീയ ചികിത്സവകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഡോ. ഉഷാകുമാരി, ഹോമിയോപ്പതി മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് പി.സി.ഒ ഡോ. സുനില്‍രാജ്, നാഷനല്‍ ആയുഷ് മിഷന്‍ സ്‌റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം, നാഷനല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ഷൈലേഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.