വ്യവസായ വികസനത്തിന്​ കിൻഫ്ര ഏറ്റെടുത്ത ഭൂമി പ്രയോജനപ്പെടുത്തിയില്ല

തിരുവനന്തപുരം: വ്യവസായ വികസനത്തിന് കേരള വ്യവസായ അടിസ്ഥാന വികസന കോർപറേഷൻ (കിൻഫ്ര) എറ്റെടുത്ത ഭൂമി പ്രയോജനപ്പെടുത്തിയില്ലെന്ന് സി.എ.ജി റിപ്പോർട്ട്. ഏറ്റെടുത്ത ഭൂമിയുടെ വികസനം മൂന്ന് വർഷത്തിനുള്ളിൽ വേണമെന്ന സർക്കാർ ഉത്തരവ് നിലനിൽക്കേയാണ് 2010-11 മുതൽ 2013-14 വരെ ഏറ്റെടുത്ത 233.62 ഏക്കർ പ്രയോജനപ്പെടുത്താത്തത്. ഏഴ് കമ്പനികളുടെ കൈവശത്തിലുണ്ടായിരുന്ന 173.57 ഏക്കർ ഭൂമി വ്യവസായ വികസനത്തിന് വേണ്ടി കൈമാറിയെങ്കിലും ഭൂമി കൈമാറ്റം യാഥാർഥ്യമായിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ വികസനത്തിന് 49.26 കോടി രൂപ ചെലവാക്കി. 2017 മാർച്ച് 31ന് അവസാനിച്ച അഞ്ച് വർഷത്തിൽ 4087 ഏക്കർ ഭൂമി വ്യവസായ വികസനത്തിന് ഏറ്റെടുക്കാനാണ് ഭരണാനുമതി ലഭിച്ചത്. ഇതിൽ 1320 ഏക്കർ തണ്ണീർത്തട-നെൽവയൽ നിയമത്തി​െൻറ പരിധിയിലായതിനാൽ ഏറ്റെടുക്കൽ നിർത്തിവെച്ചു. എറണാകുളം കരുമാളൂരിലെ 300 ഏക്കർ, അയ്യാംപുഴയിലെ 25 ഏക്കർ, തൃശൂർ ഇടത്തിരഞ്ഞിയിലെ 80 ഏക്കർ എന്നിവയാണ് നെൽവയൽ നിയമത്തി​െൻറ പരിധിയിൽ വരുന്നത്. മലപ്പുറം മങ്കടയിൽ 690 ഏക്കർ ചെങ്കുത്തായ സ്ഥലം ഏറ്റെടുക്കുന്നതും നിർത്തിവെച്ചു. കോഴിക്കോട് ബേപ്പൂരിൽ കടൽത്തീരത്തുനിന്ന് 50 മീറ്റർ മാത്രം അകലെ സ്വകാര്യ വ്യക്തികളിൽനിന്ന് 2010ൽ എറ്റെടുത്ത 22.40 ഏക്കർ ഭൂമി സി.ആർ.ഇസഡ് മൂന്നിൽ വരുന്നതിനാൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പാരിസ്ഥിതിക അവസ്ഥ ഉറപ്പുവരുത്താതെ ഭൂമി ഏറ്റെടുത്തതിനാൽ മറൈൻ പാർക്ക് സ്ഥാപിക്കുകയെന്ന ലക്ഷ്യം നിറവേറ്റിയില്ല. ഇതിലൂടെ ഒമ്പത് കോടിയുടെ സാമ്പത്തികസഹായം നഷ്ടമായി. അപ്പാരൽ പാർക്കിന് വേണ്ടി ഏറ്റെടുത്ത 1.41 ഏക്കർ ഭൂമിയും ആറ് വർഷമായി ഉപയോഗശൂന്യമായി കിടക്കുന്നു. കേരള സോപ്സി​െൻറ കോഴിക്കോടുള്ള 3.37 ഏക്കർ ഭൂമി ഏറ്റെടുെത്തങ്കിലും അളന്നപ്പോൾ 2.41 ഏക്കറായി കുറഞ്ഞു. 2.40 കോടി രൂപ വിലവരുന്ന ബാക്കി ഭൂമി കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിക്കുന്നതിന് ശ്രമം നടന്നിട്ടില്ല. കൊല്ലം പിറവന്തൂരിൽ ട്രാവൻകൂർ പ്ലൈവുഡിൽനിന്ന് ഏറ്റെടുത്ത 14 ഏക്കർ ഭൂമിയിൽ പൊതു വ്യവസായ പാർക്കിന് വേണ്ടി 14.53 കോടി രൂപ ചെലവഴിച്ചപ്പോഴാണ് പരിസ്ഥിതിലോല പ്രദേശമായി (ഇ.എഫ്.എൽ) പ്രഖ്യാപിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിൽ കഴക്കൂട്ടം സ്പിന്നിങ് മില്ലിൻറ 7.58 ഏക്കർ 2013ൽ ഏറ്റെടുെത്തങ്കിലും ഉടമസ്ഥാവകാശം മാറിക്കിട്ടാൻ വൈകിയതിനാൽ ഭൂമി സംരംഭകർക്ക് കൈമാറാൻ കഴിഞ്ഞില്ല. സർക്കാർ അംഗീകാരമുള്ള പ്രോജക്ട് മാനേജ്മ​െൻറ് കൻസൾട്ടൻറിനെ ഒഴിവാക്കി ഇൻകലിനെ തെരഞ്ഞെടുത്തതിലൂടെ കിൻഫ്രക്ക് 3.46 കോടി രൂപയുടെ അധികബാധ്യതയുണ്ടായി. ഭൂമിയെകുറിച്ച് േവണ്ടത്ര പഠനം നടത്താതെയാണ് പലതും ഏറ്റെടുത്തത്. വിലനിർണയത്തിലെ അപാകതയും നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.