പുനലൂർ: കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോ നവീകരണം ഇഴഞ്ഞുനീങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. തകർന്ന ഡിപ്പോയുടെ പുനർനിർമാണം മൂന്ന്മാസം മുമ്പാണ് തുടങ്ങിയത്. ഒന്നരമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. നിർമാണത്തിനായി മന്ത്രി കെ. രാജുവിെൻറ വികസനഫണ്ടിൽ നിന്ന് 1.60 കോടി അനുവദിച്ചിട്ട് ആറുമാസം കഴിഞ്ഞു. പൊതുമരാമത്ത് വകുപ്പിെൻറ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. തകർന്ന ഗ്രൗണ്ട് ഇൻറർലോക്ക് പാകുന്ന ജോലിയാണ് പ്രധാനം. നവീകരണം കണക്കിലെടുത്ത് ഡിപ്പോയിലെ പ്രവർത്തനം തൽക്കാലം ഒരു കിലോമീറ്റർ അകലെയുള്ള ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് മാറ്റിയിരുന്നു. കൊല്ലം ഭാഗത്തുള്ള ഫാസ്റ്റ്, ഓർഡിനറി സർവിസുകൾ ഭാഗികമായി ചെമ്മന്തൂരിേലക്ക് മാറ്റിയത് കാരണം യാത്രക്കാർ കുറഞ്ഞത് കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടിയായി. ഇതുകാരണം നവീകരണം പൂർത്തിയാവാത്ത സ്റ്റാൻഡിൽ നിന്നും പഴയരീതിയിൽ സർവിസ് പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച അധികൃതർ നിർബന്ധിതരായിരുന്നു. നവീകരണം പൂർത്തിയാകാത്തതിനാൽ ബസുകൾ റോഡിലും മറ്റുമായി നിർത്തിയിടുകയാണ്. ബസുകൾക്ക് ഡിപ്പോയിൽ കയറാൻ കഴിയാത്തത് ടൗണിൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കുന്നു. ജീവനക്കാരും ബുദ്ധിമുട്ട് നേരിടുന്നു. ഗ്രൗണ്ട് ഇൻറർലോക്ക് പാകാൻ കുഴിച്ചിട്ടിരിക്കുന്നതിനാൽ ഈ ഭാഗത്ത് ബസ് നിർത്തിയിടാനോ മറ്റ് കാര്യങ്ങൾക്കോ ഉപയോഗിക്കാനാകുന്നില്ല. നിർമാണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നവീകരണം വേഗത്തിലാക്കാൻ ഉത്തരവാദപ്പെട്ടവർ ആരും ഇടപെടുന്നില്ലന്ന ആക്ഷേപമുണ്ട്. ഡിപ്പോ നവീകരണത്തിന് 40 ലക്ഷംകൂടി; കെ.എസ്.ആർ.ടി.സി സംഘം സന്ദർശിച്ചു പുനലൂർ: ഡിപ്പോ നവീകരണത്തിന് മന്ത്രി കെ. രാജുവിെൻറ വികസന ഫണ്ടിൽ നിന്ന് 40 ലക്ഷം കൂടി അനുവദിച്ചു. നേരേത്ത അനുവദിച്ച 1.60 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടന്നുവരുകയാണ്. നവീകരണപ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.എസ്.ആർ.ടി.സി ചീഫ് എൻജിനീയർ ഉൾപ്പടെയുള്ള സംഘം ഡിപ്പോ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. മന്ത്രി രാജുവിനും കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനും പുനലൂർ നഗരസഭ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. മാനേജിങ് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ നിർദേശപ്രകാരമാണ് ചീഫ് എൻജിനീയർ ഇന്ദു, എക്സിക്യൂട്ടിവ് ഡയറക്ടർ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. നഗരസഭ ചെയർമാൻ എം.എ. രാജഗോപാലുമായി ഇവർ ചർച്ച നടത്തി. ബസ് ഡിപ്പോയിൽ യാത്രക്കാർക്ക് വിശ്രമകേന്ദ്രം, വിവിധ പ്രദേശങ്ങളിലേക്ക് ബസുകൾ സർവിസ് ആരംഭിക്കുന്നതിന് ഡിപ്പോയിൽ പ്രത്യേക യാർഡുകൾ സജ്ജമാക്കൽ എന്നിവയെല്ലാം പുതിയ വികസന പദ്ധതിയിലുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് കെ.എസ്.ആർ.ടി.സി എല്ലാ സഹകരണവും വാഗ്ദാനം ചെയ്തുവെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ഡിപ്പോ വികസനത്തിെൻറ പുതിയ പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് സന്ദർശകസംഘം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.