IDG5 വീടും കൃഷിയും തകർത്ത് കാട്ടാനക്കൂട്ടം; പിടിയാന കിണറ്റിൽ വീണ് ചെരിഞ്ഞു

ചെറുതോണി (ഇടുക്കി): ജനവാസകേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുകയും വീട് തകർക്കുകയും ചെയ്ത കാട്ടാനക്കൂട്ടത്തിലെ പിടിയാന തലകീഴായി കിണറ്റിൽ വീണ് ചെരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാർഡ് കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. കുളമ്പേൽ മാത്യുവിെൻറ 15 അടിയിലേറെ ആഴമുള്ള കിണറ്റിലാണ് അടിതെറ്റി ആറുവയസ്സുള്ള പിടിയാന വീണത്. പുലർച്ച നാട്ടുകാരാണ് കിണറ്റിൽ ആന ചെരിഞ്ഞനിലയിൽ കണ്ടത്. ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനപാലകർ എത്തി കിണറ്റിൽനിന്ന് കയറ്റി പോസ്റ്റ്മോർട്ടത്തിന് നടപടി സ്വീകരിച്ചു. സമീപ വനത്തിൽനിന്ന് ജനവാസകേന്ദ്രത്തിൽ എത്തിയ ആനക്കൂട്ടം കുളമ്പേൽ ജോസഫിെൻറ വീട് ഭാഗികമായും പശുത്തൊഴുത്ത് പൂർണമായും തകർത്തു. ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധുവീട്ടിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കൊക്കോ, കപ്പ തുടങ്ങിയ കൃഷികളും നശിപ്പിച്ചു. കുളമ്പേൽ മാത്യു, കുളമ്പേൽ ജോസ്, ഉറുമ്പിൽ ബൈജു എന്നിവരുടെയും കൃഷി നശിപ്പിച്ചു. വനത്താൽ ചുറ്റപ്പെട്ട 110 ഏക്കർ പ്രദേശമാണ് കൈതപ്പാറ ഗ്രാമം. അരനൂറ്റാണ്ട് മുമ്പ് 68 കർഷക കുടുംബമാണ് കൈതപ്പാറയിൽ കുടിയേറി താമസം ആരംഭിച്ചത്. കൃഷിഭൂമിയിൽ മുമ്പ് കാട്ടാനകൾ എത്തിയിരുന്നെങ്കിലും വൻ നാശം വരുത്തുകയോ വീട് നശിപ്പിക്കുകയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ആദ്യമായാണ് കാട്ടാന വീട് തകർത്തത്. ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കി.മീ. കൂപ്പ് റോഡിലൂടെയും തൊടുപുഴ വേളൂർ കൂപ്പ് വഴിയുമാണ് കൈതപ്പാറയിലേക്ക് എത്താവുന്നത്. മഴയും കാറ്റും ശക്തിപ്പെട്ടതിനാൽ ഗ്രാമം ഒറ്റപ്പെട്ടനിലയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.