സർക്കാർ നടപടികൾ മത്സ്യബന്ധനമേഖലയെ പിന്നോട്ടടിപ്പിക്കുന്നു-എൻ.കെ. പ്രേമചന്ദ്രൻ തിരുവനന്തപുരം: കേന്ദ്ര -സംസ്ഥാന സർക്കാർ നടപടികൾ മത്സ്യബന്ധനമേഖലയെ പിന്നോട്ടടിപ്പിക്കുകയാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കേരള സംസ്ഥാന ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ -മത്സ്യബന്ധനമേഖല സംയുക്ത സമരസമിതി നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ധന വിലവർധന കുറച്ച് മത്സ്യബന്ധമേഖലയെ സംരക്ഷിക്കുക, ട്രോളറുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിൽ നൽകുന്ന ഡീസൽ സബ്സിഡി യന്ത്രവൽകൃത മത്സ്യബന്ധനമേഖലക്കും നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. ഡീസൽ വില വർധനമൂലം ആയിരക്കണക്കിന് യന്ത്രവത്കൃത ബോട്ടുകളാണ് കടലിൽ പോകാൻ കഴിയാതെ കിടക്കുന്നത്. തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായ അവസ്ഥയാണ്. നികുതി കുറച്ചുകൊണ്ട് വിലവർധന പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാറും തയാറാകുന്നില്ല. മത്സ്യബന്ധനമേഖലക്ക് മാത്രമായി ഡീസൽ സബ്സിഡി നടപ്പാക്കണം. ഒാഖി ദുരിതാശ്വാസവിതരണത്തിൽ സംസ്ഥാന സർക്കാറിന് വീഴ്ച സംഭവിച്ചു. ധനമന്ത്രി തോമസ് െഎസക് പ്രഖ്യാപിച്ച തീരദേശ പുനരുദ്ധാരണ പാക്കേജിനെ സമഗ്രപുനരുദ്ധാരണ പാക്കേജായി പരിവർത്തിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പി കെ.പി. ധനപാലൻ, മത്സ്യഫെഡ് മുൻ ചെയർമാൻ ദിനകരൻ, ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പീറ്റർ മത്യാസ്, ജനറൽ സെക്രട്ടറി ജോസഫ് കുളപ്പുരയ്ക്കൽ, ഫാ. ക്ലാരറ്റ്, റിയാസ് കോഴിക്കോട്, മുസ്തഫ കോഴിക്കോട്, കാസിം, കാരിച്ചാൽ പ്രേമൻ തുടങ്ങിയവർ സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപത്ത് നിന്നാരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും പങ്കെടുത്തു. നേതാക്കളായ ഡൊമനിക് ആൻറണി, അലോഷ്യസ്, ചാർളി ജോസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.