ഇനി ഭാഷകൾ 'പച്ചവെള്ളം' പോലെ...! സഹായിക്കാൻ സാക്ഷരത മിഷനുണ്ട്

തിരുവനന്തപുരം: തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ വായിക്കാനും എഴുതാനും പഠിപ്പിക്കുന്നതിനായി സംസ്ഥാന സാക്ഷരത മിഷൻ ആരംഭിച്ച 'പച്ചമലയാളം', 'അബീ ഹിന്ദി', 'ഗുഡ് ഇംഗ്ലീഷ്' കോഴ്സുകൾക്ക് തുടക്കമായി. ശാസ്ത്രീയമായി ഈ ഭാഷകൾ അനായാസം കൈകാര്യംചെയ്യാൻ പഠിതാക്കളെ പ്രാപ്തമാക്കുകെയന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ നാലുമാസത്തെ കോഴ്സുകൾക്ക് തുടക്കത്തിൽതന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. സംസ്ഥാനത്ത് പച്ചമലയാളത്തിന് 688പേരും ഇംഗ്ലീഷിന് 996പേരും ഹിന്ദിക്ക് 334പേരുമാണ് നിലവിൽ പഠനം നടത്തിവരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് പച്ചമലയാളത്തിന് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയതിരിക്കുന്നത് -110പേർ. അബീ ഹിന്ദി കോഴ്സിലും മുന്നിൽ തിരുവനന്തപുരം ജില്ലയാണ്. ഇവിടെ ഈ കോഴിസിന് രജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ആണ്. ഗുഡ് ഇംഗ്ലീഷ് കോഴ്സിന് ഏറ്റവും കൂടുതൽപേർ രജിസ്റ്റർ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. 400പേർ. എട്ടാംക്ലാസ് പൂർത്തിയാക്കിയ 17 വയസ്സ് പ്രായമുള്ള ആർക്കും ഈ കോഴ്സുകൾക്ക് ചേരാം. പഠിതാക്കളുടെ എണ്ണം അനുസരിച്ച് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പകൽ 9.30 മുതൽ 3.30 വരെയാണ് ക്ലാസ്. 17 വയസ്സിന് താഴെ പ്രായമുള്ള വിദ്യാർഥികൾക്കും ഈ കോഴ്സിൽ ചേരാം. ബന്ധപ്പെട്ട വിദ്യാലയത്തിൽ 30പേർ പഠിതാക്കളായി ഉണ്ടാകണമെന്നുമാത്രം. വിരമിച്ച അധ്യാപകർ, മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാവീണ്യമുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ എന്നിവരാണ് അധ്യാപകർ. ഇവർക്ക് ഓണറേറിയം നൽകും. നിശ്ചിത ഫീസ് പഠിതാക്കളിൽനിന്ന് ഈടാക്കും. വിദ്യാർഥികൾ, തൊഴിലാളികൾ, ജീവനക്കാർ തുടങ്ങിയവർക്ക് ഈ കോഴ്സുകളിൽ ചേരാം. അനൗപചാരിക വിദ്യാഭ്യാസത്തിലും ഭാഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് സമൂഹത്തെയാകെ ഭാഷാ പ്രയോഗത്തിൽ നിപുണരും അതിലൂടെ സാഹിത്യ -സാംസ്കാരിക പഠനങ്ങളിൽ തൽപരരുമാക്കി മാറ്റുകയാണ് കോഴ്സുകളുടെ വിശാലമായ ലക്ഷ്യം. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.