തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയിൽ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന 'ജയിൽ ജ്യോതി'പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിൽ 297പേർ പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷയെഴുതിയത്-121. ഇതിൽ ഏഴുപേർ സ്ത്രീകളാണ്. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ 59, വനിതാജയിലിൽ ഏഴ്, സ്പെഷൽ ജയിലിൽ 30, ജില്ല ജയിലിൽ 25 എന്നിങ്ങനെയാണ് പരീക്ഷയെഴുതിയവരുടെ എണ്ണം. തിരുവനന്തപുരം കൂടാതെ സ്ത്രീ തടവുകാർ പരീക്ഷയെഴുതിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ മൊത്തം പരീക്ഷയെഴുതിയ ഒമ്പതുപേരിൽ രണ്ടുപേർ സ്ത്രീകളാണ്. പൂജപ്പുര സെൻട്രൽ ജയിലിൽ പരീക്ഷയെഴുതിയ തടവുകാരിൽ രണ്ടുപേർ ബിഹാർ സ്വദേശികളാണ്. സംസ്ഥാനത്ത് മറ്റ് ജില്ലകളിലെ ജയിലുകളിൽ പരീക്ഷയെഴുതിയവരുടെ എണ്ണം ബ്രാക്കറ്റിൽ: കോട്ടയം (13), തൃശൂർ (25), പാലക്കാട് (29), മലപ്പുറം (30), കണ്ണൂർ (15), കാസർകോട് (33), വയനാട് (22). വായന, എഴുത്ത്, കണക്ക് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളെ ആസ്പദമാക്കി മൊത്തം 100 മാർക്കിനായിരുന്നു പരീക്ഷ. 30 മാർക്കാണ് വിജയിക്കാൻ വേണ്ടത്. വായനക്ക് 30 മാർക്കിൽ ഒമ്പത്, എഴുത്തിന് 40 മാർക്കിൽ 12, കണക്കിന് 30 മാർക്കിൽ ഒമ്പത് എന്നിങ്ങനെയാണ് പാസ്മാർക്ക്. പൂജപ്പുര സെൻട്രൽ ജയിലിൽ നടന്ന പരീക്ഷയിൽ ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി ബി. പ്രദീപ് ഏറ്റവും പ്രായം കൂടിയ പഠിതാവ് ചന്ദ്രന് (75) ചോദ്യപേപ്പർ നൽകി ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ അസി. ഡയറക്ടർ ഡോ.ജെ. വിജയമ്മ അധ്യക്ഷത വഹിച്ചു. ജയിൽ സൂപ്രണ്ട് എസ്. സന്തോഷ്, വെൽെഫയർ ഓഫിസർ വി.എസ്. സുമന്ത്, സാക്ഷരത മിഷൻ പോഗ്രാം ഓഫിസർ രഞ്ജി, തിരുവനന്തപുരം ജില്ല കോഒാഡിനേറ്റർ പ്രശാന്ത്കുമാർ, അസി. കോഒാഡിനേറ്റർ രമേഷ്കുമാർ എന്നിവർ പങ്കെടുത്തു. സംസ്ഥാന സാക്ഷരത മിഷനും ജയിൽ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ജയിൽ ചട്ടങ്ങളിൽ കേരള പ്രിസൺസ് ആൻഡ് കറക്ഷനൽ സർവിസസ് ചട്ടം 258(7) പ്രകാരം നിരക്ഷരരായ എല്ലാ അന്തേവാസികളെയും എഴുതാനും വായിക്കാനും പഠിപ്പിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ജയിൽ ജ്യോതിയുടെ ഭാഗമായി വിവിധ ജയിലുകളിൽ നേരത്തേ 60പേർ നാലാംതരം തുല്യത എഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.