അഞ്ച്​ സർക്കാർ പദ്ധതികൾക്കായി നിലം നികത്താൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് നെൽവയൽ- തണ്ണീർത്തട ഭൂമി നികത്താൻ മന്ത്രിസഭ അനുമതി. പൊതുആവശ്യത്തിന് നെൽവയലും തണ്ണീർത്തടവും നികത്താമെന്ന നേരത്തേയുള്ള നിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി പരിവർത്തനം ചെയ്യുന്നതിനുള്ള വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്. നികത്തിയ ഭൂമി ക്രമപ്പെടുത്തുന്നതിനും ബാധകമാക്കിയാണ് തീരുമാനം. സംസ്ഥാനത്തെ അഞ്ചു പദ്ധതികളുടെ നടത്തിപ്പിന് ഭൂമി പരിവർത്തനം ചെയ്യുന്നതിന് 2008ലെ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽനിന്ന് ഒഴിവ് അനുവദിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം വില്ലേജിൽ ഗെയിൽ എസ്.വി സ്റ്റേഷന് 60.60 ആർ ഭൂമി, കോഴിക്കോട് ജില്ലയിലെ പുത്തൂർ വില്ലേജിൽ ഗെയിൽ എസ്.വി സ്റ്റേഷനായി 20.26 ആർ ഭൂമി, മലപ്പുറം ജില്ലയിലെ കോഡൂർ വില്ലേജിൽ ഗെയിൽ എസ്.വി സ്റ്റേഷനായി 20.23 ആർ ഭൂമി, എറണാകുളം പുത്തൻകുരിശ് വില്ലേജിൽ ബ്രഹ്മപുരത്ത് മാലിന്യത്തിൽ നിന്ന് ഉൗർജം ഉൽപാദിപ്പിക്കുന്ന പദ്ധതിക്കായി 551.8 ആർ ഭൂമി, തിരുവനന്തപുരം ആറ്റിപ്ര വില്ലേജിൽ ടെക്നോപാർക്കിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 861.88 ആർ ഭൂമി എന്നീ പദ്ധതികൾക്കായാണ് നെൽവയൽ നികത്താൻ അനുമതി നൽകിയത്. 2017ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ (ഭേദഗതി) ഓർഡിനൻസ് 10ാം വകുപ്പ് പ്രകാരം നെൽവയൽ നികത്തുന്നതിന് ഇളവ് നൽകാൻ തീരുമാനിച്ചിരുന്നു. ഉചിതമായ ജലസംരക്ഷണ നടപടികൾ സ്വീകരിച്ചുകൊണ്ടാവണം ഭൂമി പരിവർത്തനം ചെയ്യേണ്ടത്. ഇളവ് അനുവദിക്കപ്പെടുന്ന ഭൂമിയുടെ വിസ്തീർണം 20.2 ആറിൽ കൂടുതലാണെങ്കിൽ അതി​െൻറ 10 ശതമാനം ജലസംരക്ഷണത്തിന് നീക്കിവെക്കേണ്ടതാണ്. ഇവിടെ കുളങ്ങളും കിണറുകളും മഴവെള്ള സംഭരണികളും അടക്കം നിർമിക്കണമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.