സ്കൂൾ പാദവാർഷിക പരീക്ഷ ഉപേക്ഷിച്ചേക്കും

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ താളംതെറ്റിയ സ്കൂൾ പാദവാർഷിക പരീക്ഷ ഈവർഷം ഉപേക്ഷിക്കാൻ സാധ്യത. ഇത് സംബന്ധിച്ച നിർദേശം ഈമാസം 30ന് ചേരുന്ന ക്വാളിറ്റി ഇംപ്രൂവ്മ​െൻറ് പ്രോഗ്രാം (ക്യു.ഐ.പി) മോണിറ്ററിങ് യോഗം ചർച്ചചെയ്യും. യോഗതീരുമാനം സർക്കാറിലേക്ക് ശിപാർശയായി സമർപ്പിക്കും. പരീക്ഷ നടത്തിപ്പിന് ആവശ്യമായ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർന്നിട്ടില്ല. പാദവാർഷിക പരീക്ഷ ഉപേക്ഷിച്ചാൽ ഡിസംബറിൽ അർധവാർഷിക പരീക്ഷയായിരിക്കും നടത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ 29ന് അധ്യയനം പുനരാരംഭിച്ചാലും സെപ്റ്റംബറിൽ പാദവാർഷിക പരീക്ഷ നടത്താൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ പാദവാർഷിക പരീക്ഷ ഇത്തവണ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. ഒട്ടേറെ വിദ്യാർഥികൾക്ക് പാഠപുസ്തകം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് സെപ്റ്റംബർ ഏഴിനകം പുസ്തകം ലഭ്യമാക്കാൻ നടപടി പുരോഗമിക്കുകയാണ്. ഓണാവധി കഴിഞ്ഞ് 31ന് പരീക്ഷ നടത്താനായിരുന്നു തീരുമാനം. എന്നാൽ കാലവർഷക്കെടുതിയും പ്രളയവും കാരണം സ്കൂളുകൾക്ക് കൂട്ട അവധി നൽകേണ്ടിവന്നു. ഇതോടെയാണ് പാദവാർഷിക പരീക്ഷ മാറ്റാൻ തീരുമാനിച്ചത്. പരമാവധി ശനിയാഴ്ച പ്രവൃത്തിദിവസം ആക്കിയാൽപോലും സെപ്റ്റംബറിൽ പരീക്ഷക്ക് ആവശ്യമായ ഭാഗം പഠിപ്പിച്ചുതീരില്ല. പാദവാർഷിക പരീക്ഷ ഈവർഷം ഉപേക്ഷിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു. നേരത്തെ അധ്യയനദിനങ്ങൾ കൂട്ടത്തോടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ എസ്‌.എസ്‌.എൽ.സി പരീക്ഷ മാർച്ച്‌ അവസാനവാരത്തിലേക്ക് മാറ്റാൻ സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ പിന്നീട് ചേർന്ന ക്യു.ഐ.പി യോഗം ഈ നിർദേശം തള്ളുകയും പരമാവധി ശനിയാഴ്ച പ്രവൃത്തിദിവസമാക്കി മാർച്ച് 13 മുതൽ പരീക്ഷ നടത്താൻ ശിപാർശചെയ്തു. ഇതിനുശേഷം പ്രളയക്കെടുതിയിൽ കൂടുതൽ ദിവസം നഷ്ടമായതോടെ എസ്‌.എസ്‌.എൽ.സി മാർച്ച് 13ന് തുടങ്ങുന്ന കാര്യത്തിൽ പുനരാലോചന വേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.