നെയ്യാറിനപ്പുറം 14 ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു; വീടുകൾ തകർന്നു, നിരവധിപേരെ ക്യാമ്പുകളിലേക്ക് മാറ്റി

വെള്ളറട: മലയോരഗ്രാമങ്ങൾ വെള്ളത്തിൽ. അമ്പൂരി ഗ്രാമപഞ്ചായത്തിലെ 14 ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. മലവെള്ളപ്പാച്ചിൽ കാരണം കടത്തുവള്ളയാത്ര അപകടകരമായതോടെയാണ് അഞ്ഞൂറോളം കുടുംബങ്ങൾ നെയ്യാറിനപ്പുറം ഒറ്റപ്പെട്ടത്. -പന്ത, പന്തപ്ലാമൂട്, മായം തുടങ്ങിയ പ്രദേശങ്ങളിൽ നെയ്യാറിലെ വെള്ളം കയറി അമ്പതോളം വീടുകളും കൃഷിയിടങ്ങളും വെള്ളത്തിലായി. അമ്പൂരി സ​െൻറ് ജോർജ് എൽ.പി സ്കൂൾ, കൂട്ടമല അംഗൻവാടി എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ഉൾവനത്തിൽ ഉരുൾപൊട്ടിയതായി സംശയിക്കുന്നു. -നെയ്യാർ റിസർവോയർ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലാണ്. കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. നെയ്യാറിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. നെയ്യാറും ചിറ്റാറും കരകവിഞ്ഞൊഴുകിയതോടെ ഒറ്റശേഖരമംഗലം, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ വൻ നാശം. -മണ്ഡപത്തിൻ കടവ്, മൈലക്കര, വാവോട്, വെള്ളാങ്ങൽ, മുക്കുതലക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളം കയറി. അമ്പതോളം വീടുകൾ വെള്ളത്തിലായി. പത്തോളം വീടുകൾ തകർന്നു. സമീപത്തുള്ള നൂറോളം കടകളിലും വെള്ളം കയറി. ഒറ്റശേഖരമംഗലം മേജർ മഹാദേവർ ക്ഷേത്രത്തിന് ചുറ്റും വെള്ളമുയർന്നു. പുഴനാട് ഗവ. എൽ.പി- ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. -ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ചിറ്റാറിനും നെയ്യാറിനും സമീപത്തുള്ള മുഴുവൻ വീടുകളിലും വെള്ളം കയറി. വെള്ളാങ്ങൽ, ഇടവാൽ പശുവെണ്ണറ, കണ്ണക്കോട്, മൂന്നാറ്റുമുക്ക് തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറി. -കിഴാറൂരിന് സമീപം ചാനൽ ബണ്ട് തകർന്ന് നെയ്യാർഡാമിൽനിന്ന് ഒഴുക്കിവിടുന്ന വെള്ളം രണ്ടു കിലോമീറ്റർ ദൂരത്തോളം നിറഞ്ഞൊഴുകുകയാണ്. മൈലച്ചൽ ഗവ.എച്ച്.എസ്.എസിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. -തിരക്കുള്ള പ്രധാന റോഡായ വെള്ളറട - ഒറ്റശേഖരമംഗലം-ആര്യങ്കോട് അമരവിള പൂർണമായും തകർന്നു. ഗതാഗതം പലയിടങ്ങളിലും തടസ്സപ്പെട്ടു. കീഴാറൂർ പശുവെണ്ണറ റോഡിൽ കണ്ണക്കോടിന് സമീപം 200 മീറ്ററിലേറെ ദൂരം വെള്ളം നിറഞ്ഞ അവസ്ഥയിലാണിപ്പോൾ. പ്രദേശങ്ങളിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ, അമ്പൂരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ദുരിതാശ്വാസ -രക്ഷാ - സുരക്ഷാ പ്രവർത്തങ്ങൾ നടക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.