കനത്തമഴ; നിരവധി റോഡുകൾ തകർന്നു

കാട്ടാക്കട: മഴയിൽ ഗ്രാമങ്ങളിലെ പ്രധാന റോഡുകളുൾപ്പെടെ നിരവധി റോഡുകള്‍ തകർന്നു. വാഹനയാത്ര ദുരിതപൂർണം. തെക്കന്‍ മലയോര മേഖലയില്‍ റബറൈസ്ഡ് ടാര്‍ ചെയ്തു നവീകരിച്ചിരുന്നതുൾപ്പെടെ റോഡുകളാണ് തകര്‍ന്നത്. കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ പേയാട് മുതല്‍ കുണ്ടമന്‍കടവ്, കാട്ടാക്കട-കോട്ടൂർ റോഡ്, മണ്ഡപത്തിൻകടവ്, തിരുവനന്തപുരം, അന്തിയൂർക്കോണം-മൂങ്ങോട്- തച്ചോട്ടുകാവ്, കള്ളിക്കാട്-പന്ത-അമ്പൂരി റോഡ് എന്നിവയാണ് തകർന്ന പ്രധാനപ്പെട്ട റോഡുകള്‍. കള്ളിക്കാട്-പന്ത-അമ്പൂരി റോഡ് പൂർണമായും തകർന്ന് വാഹന യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലാണ്. പന്ത റോഡിൽ ദൈവപ്പുര മുതൽ കണ്ടംതിട്ട വരെ ഭാഗത്തെ വലിയ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. മൂന്നാഴ്ച മുമ്പ് പണിപൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്ത കട്ടയ്ക്കോട്-കല്ലുവരമ്പ്‌ റോഡിലെ കടുവാക്കുഴിയിൽ ഒരു വശത്തെ പാർശ്വഭിത്തി മഴയിൽ ഒലിച്ചുപോയതോടെ ഈ ഭാഗത്തെ റോഡ് ഇടിയുന്ന അവസ്ഥയിലാണ്. കൂടാതെ, ഉൾപ്രദേശങ്ങളിലെ പഞ്ചായത്ത് റോഡുകളിൽ ഭൂരിപക്ഷവും ടാർ ഇളകി ഗതാഗത യോഗ്യമല്ലാതായിട്ടുണ്ട്. ഇതിൽ അടുത്തിടെ നവീകരിച്ച റോഡുകളും ഉൾപ്പെടും. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെയ്യാർഡാമിലേക്കുള്ള റോഡിൽ പട്ടകുളം മുതൽ വീരണകാവ് വരെ ഭാഗത്ത് നിറയെ വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇതിൽ വെള്ളം കെട്ടിക്കിടക്കുന്നതോടെ അപകടങ്ങളും ഉണ്ടാകുന്നു. കോട്ടൂർ റോഡിൽ കാട്ടാക്കട ജങ്ഷൻ മുതൽ റോഡ് തകർന്ന സ്ഥിതിയാണ്. മൂങ്ങോട് റോഡിൽ അന്തിയൂർക്കോണത്തും മൂങ്ങോട്ടും റോഡിലെ മെറ്റൽ ഒലിച്ചുപോയി. രണ്ടു വർഷം മുമ്പ് ബി.എം-ബി.സി നിലവാരത്തിൽ നവീകരിച്ച റോഡിനാണ് ഈ അവസ്ഥ. ഗ്രാമവാസികള്‍ക്ക് തലസ്ഥാനവുമായി ബന്ധപ്പെടാനുള്ള പ്രധാന റോഡായ കാട്ടാക്കട-തിരുവനന്തപുരം റോഡില്‍ പേയാട് മുതല്‍ കുണ്ടമന്‍കടവ് വരെ ദുരിതപൂർണമാണ് യാത്ര. ആംബുലൻസ് ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡി​െൻറ ശോച്യാവസ്ഥക്കെതിരെ സമരങ്ങള്‍ അരങ്ങേറിയെങ്കിലും നടപടിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.