വലിയതുറ: ദുരിതാശ്വാസക്യാമ്പുകൾ ദുരിതപൂർണം. കടലാക്രമണത്തെ തുടർന്ന് വലിയതുറയിൽ റവന‍്യൂ അധികൃതർ തുറന്ന ദുരിതാശ്വാസ ക‍്യാമ്പുകളാണ് ദുരിതപൂർണമായി മാറുന്നത്. കഴിഞ്ഞ കടലാക്രമണത്തെ തുടർന്ന് തുറന്ന നാല് ദുരിതാശ്വാസ ക‍്യാമ്പുകൾക്ക് പുറമേ കഴിഞ്ഞ ദിവസം രണ്ട് പുതിയ ക‍്യാമ്പുകൾ കൂടി തുറെന്നങ്കിലും ഇവിടെയൊന്നും അടിസ്ഥാന സൗകര‍്യങ്ങൾ ഒരുക്കാത്തിനെ തുടർന്ന് ക‍്യാമ്പിൽ എത്തിയവർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വലിയതുറ ഫിഷറീസ് സ്കൂൾ, ഫിഷറീസ് ഗോഡൗൺ, വലിയതുറ യു.പി സ്കൂൾ, എൽ.പി സ്കൂൾ, ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന ആറ് ക്യാമ്പുകളിൽ കഴിയുന്നവരുടെ അവസ്ഥയാണ് ദുരിത പൂർണമാകുന്നത്. കൈകുഞ്ഞുങ്ങളുമായി ക്യാമ്പിൽ കഴിയുന്നവരുടെ അവസ്ഥ ഒരോ ദിവസം പിന്നിടും തോറും പരിതാപകരമാണ്. ക്യാമ്പിൽ കഴിയുന്നവർക്ക് അസുഖങ്ങൾ പിടിപെട്ട് തുടങ്ങി. ഇത് വരുംദിവസങ്ങളിൽ തീരത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കാനുള്ള സാധ്യതയേറെയെന്ന് ആരോഗ്യവകുപ്പ് അധികൃതർ അടിവരയിടുന്നു. ക്യാമ്പിൽ കഴിയുന്നവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ വി.എസ്. ശിവകുമാർ എം.എൽ.എ ക‍്യാമ്പിൽ കഴിയുന്നവർക്ക് അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ സൗകര‍്യങ്ങളും എർപ്പെടുത്തണമെന്ന് ആവശ‍്യപ്പെെട്ടങ്കിലും ഇവിടേക്ക് റവന‍്യൂ അധികൃതർ തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ്. വീടുകൾ പൂർണമായും കടലെടുത്തവരും ഭാഗികമായി തകർന്നവരുമാണ് ക്യാമ്പിൽ കഴിയുന്നത്. വരും ദിവസങ്ങളിൽ പ്രതിഷേധവുമായി ക്യാമ്പിൽ കഴിയുന്നവർ തെരുവിലേക്ക് ഇറങ്ങാനുള്ള തീരുമാനത്തിലാണ്. ക്ലാസ് മുറികളിൽ പായപോലുമില്ലാതെ നിലത്താണ് കൈകുഞ്ഞുങ്ങളും വൃദ്ധരുമായുള്ളവർ അന്തിയുറങ്ങുന്നത്. പ്രാഥമിക ആവശ്യങ്ങൾ നടത്താനുള്ള സൗകര്യങ്ങളില്ല. ആദ്യ ദിവസം ക്യാമ്പിൽ ഭക്ഷണം നൽകിയ റവന്യൂ അധികൃതർ പിന്നീട് ഇവിടേക്ക് തിരിഞ്ഞുനോക്കാത്ത കാരണം കിടപ്പാടവും സമ്പാദ്യവും നഷ്ടപ്പെട്ടവർ നിത്യവൃത്തിക്കായി കടലിൽ പോകാൻ കഴിയാത്ത അവസ്ഥയാണ്. ക്യാമ്പുകളുടെ ദുരിതാവസ്ഥ മനസ്സിലാക്കി ക്യാമ്പിൽ പോകാതെ ദുരിതതീരത്തുതന്നെ ദുരിതം പേറുന്നവരും ഉണ്ട്. അഞ്ചുവർഷം മുമ്പ് ഉണ്ടായ കടലാക്രമണത്തിൽ വീടുകൾ നഷ്ടമായ 13 കുടുംബങ്ങൾ വലിയതുറ ഫിഷറീസ് സ്കൂളിലും, എൽ.പി സ്കൂളിലുമായി കഴിയാൻ തുടങ്ങിയിട്ട് ആറ് വർഷം പിന്നിടുന്നു. ഇവർക്ക് ഇതുവരെയും ശാശ്വത പരിഹാരം കാണാൻ കഴിയാത്ത സഹചര്യത്തിലാണ് പുതിയ കുടുംബങ്ങളെക്കൂടി ദുരിതാശ്വാസമെന്ന പേരിൽ ഇവിടേക്ക് കൊണ്ടുവന്ന് തള്ളിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.