സംസ്ഥാനത്ത് പിടിപ്പുകെട്ട ധനകാര്യ മാനേജ്മെൻറ് -കെ.സി. ജോസഫ് തിരുവനന്തപുരം: പിടിപ്പുകെട്ട ധനകാര്യ മാനേജ്മെൻറ് മൂലം സംസ്ഥാനത്തെ ട്രഷറികൾ മൂന്നാഴ്ചയായി 'കാഷ്ലെസ്' ട്രഷറിയായി മാറിയിരിക്കുകയാണെന്നും ട്രഷറികൾ ഏതാണ്ട് പൂട്ടിയിട്ട അവസ്ഥയിലാണെന്നും കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി.ജോസഫ് എം.എൽ.എ കുറ്റപ്പെടുത്തി. മാർച്ച് 25നു ശേഷം തദ്ദേശ ഭരണ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന ഒരു ബില്ലിനും പണം മാറി നൽകാതെ ക്യൂവിൽ നിർത്തിയിരിക്കുകയാണ്. തന്മൂലം നഗരസഭാ പഞ്ചായത്ത് സമിതികളിലെ വികസന പ്രവർത്തനങ്ങൾ പൂർണമായും സ്തംഭിച്ചിരിക്കുന്നു. ട്രഷറിയിൽ പണമില്ലാത്തതിനാൽ 10,000 രൂപയിൽ കവിഞ്ഞ ഒരുബില്ലും മാറി നൽകുന്നില്ല. ലൈഫ് പാർപ്പിട പദ്ധതിയിലെ പൂർത്തിയായ വീടുകൾക്കും വികസന പദ്ധതികൾക്കും ബിൽ പണം നൽകാത്തതിനാൽ പാവപ്പെട്ടവർ ദുരിതത്തിലാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബില്ലുകൾ മാറി നൽകുന്നില്ലെന്ന് മാത്രമല്ല പ്രസ്തുത സ്ഥാപനങ്ങളുടെ സ്വന്തമായ ഫണ്ടും ജനറൽ പർപസ് ഫണ്ടും ഉൾപ്പെടെ കോടിക്കണക്കിന് രൂപ പഞ്ചായത്തുകളെയും നഗരസഭകളെയും അറിയിക്കുകപോലും ചെയ്യാതെ സർക്കാർ പിടിച്ചെടുക്കുകയും ചെയ്തു. രണ്ടാഴ്ചക്കുള്ളിൽ പണം തിരികെ നൽകിയില്ലെങ്കിൽ ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ പോലും പഞ്ചായത്തിനും നഗരസഭകൾക്കും കഴിയില്ല. ക്ഷേമനിധികളിൽനിന്നും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽനിന്നും നിർബന്ധമായി നൂറുകണക്കിന് കോടി രൂപ ട്രഷറിയിലേക്ക് മാറ്റിയിട്ടും സംസ്ഥാനത്തെ ട്രഷറികൾ കാഷ്ലെസ്ആയി തുടരുകയാണെന്നും ധനമന്ത്രിയുടെ പിടിപ്പുകെട്ട മാനേജ്മെൻറാണ് സാമ്പത്തിക തകർച്ചക്ക് വഴി തെളിയിച്ചതെന്നും കെ.സി. ജോസഫ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.