തിരുവനന്തപുരം: നാളുകൾക്ക് മുമ്പ് പുതുക്കിപ്പണിയേണ്ട തിരുവനന്തപുരം ഡിവിഷനിലെ പലഭാഗങ്ങളിലെയും റെയിൽവേ ട്രാക്കുകൾ യാത്രക്കാർക്ക് ഭീഷണിയാകുമെന്ന് കരാറുകാരുടെ സംഘടന. അറ്റകുറ്റപ്പണി എടുത്തിട്ടുള്ള കരാറുകൾക്ക് ട്രാക്ക് പുതുക്കുന്നതിനാവശ്യമായ റെയിൽ, പി.എസ്.സി സ്ലീപ്പറുകൾ, പോയൻറ് ആൻഡ് കോസിങ് റെയിലുകൾ തുടങ്ങിയ സാമഗ്രികൾ ലഭിക്കാതിരിക്കുന്നതാണ് പ്രശ്നം. ചെറുകിട കരാറുകാരാണ് റെയിൽവേ അറ്റകുറ്റപ്പണി ഏറ്റെടുത്തിട്ടുള്ളത്. ഇവർക്ക് ദീർഘകാലമായിട്ട് ചെയ്തിട്ടുള്ള പണികളുടെ ഫൈനൽ ബില്ലുകളും സെക്യൂരിറ്റി തുകകളും റെയിൽവേ അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണ്. ജി.എസ്.ടിയുടെ തുക പിടിക്കുന്നതിന് ഇപ്പോഴും റെയിൽവേക്ക് ഒരു ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. അറ്റകുറ്റപ്പണികൾക്ക് പതിനെട്ട് ശതമാനം വരെ തുക ബില്ലിൽ നിന്നും പിടിക്കുന്നതും കരാറുകാരെ പ്രതിസന്ധിയിലാക്കി. ജോലിയുടെ പാർട്ട് ബില്ലുകൾ സമയബന്ധിതമായി നൽകാൻ ഉദ്യോഗസ്ഥർ തയാറാകാത്തതാണ് ഒരു പ്രതിസന്ധി. ട്രാക്കുകളുടെ അറ്റകുറ്റപ്പണികൾക്ക് ട്രെയിനുകളുടെ വേഗത നിയന്ത്രണം അത്യാവശ്യമാണ്. ഡി.ആർ.എം ആണ് ഇത് അനുവദിച്ച് തരേണ്ടത്. സമയബന്ധിതമായി ഇത് അനുവദിക്കാറില്ല. ഇതുകാരണം സംസ്ഥാനത്ത് 400 ജോയൻറുകൾ തകരാറിലായത് റീ വെൽഡ് ചെയ്യുവാനോ കോൺഗ്രീറ്റ് സ്ലീപ്പറുകൾ മാറ്റിസ്ഥാപിക്കുന്നതിനോ സാധിക്കുന്നില്ല. ഇത് സുരക്ഷയെ സാരമായി ബാധിക്കുന്ന വസ്തുതയാണെന്നും സതേൺ റെയിൽവേ കോൺട്രാക്ടേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. കേരളത്തിലൂടെ ഒാടുന്ന ട്രെയിനുകൾ അപായത്തിലാകുംവിധമുള്ള റെയിൽവേ അധികൃതരുടെ നടപടിമൂലം കരാറുകാരും നഷ്ടം സഹിക്കേണ്ടിവരുന്നു. ദുരന്തം ഉണ്ടായതിന് ശേഷം സുരക്ഷാകാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ അത് ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സതേൺ റെയിൽവേ കോൺട്രാക്ടേഴ്സ് ഒാർഗനൈസേഷൻ ഭാരവാഹികൾ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.