പൊലീസ് ടെലികമ്യൂണിക്കേഷൻ വെൽഫെയർ ഫണ്ടിൽ ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി

*കുറ്റക്കാർക്കെതിരെ എസ്.പിയും ഐ.ജിയും നൽകിയ അന്വേഷണ റിപ്പോർട്ടുകൾ പൊലീസ് ആസ്ഥാനത്ത് മുക്കി തിരുവനന്തപുരം: പൊലീസ് ടെലികമ്യൂണിക്കേഷൻ ജീവനക്കാരുടെ വെൽഫെയർ ഫണ്ടിൽ ലക്ഷങ്ങളുടെ സാമ്പത്തികതിരിമറി നടന്നതായി സംസ്ഥാന ഓഡിറ്റ് വിഭാഗം. 2013 മുതൽ 2017 വരെയുള്ള രേഖകൾ പരിശോധിച്ചതിൽ നിന്നാണ് ടെലി കമ്യൂണിക്കേഷൻ ആസ്ഥാനത്തെ കേരള പൊലീസ് വെൽഫെയർ ആൻഡ് അമിനിറ്റി (കെ.പി.ഡബ്ല്യു.എ) ഫണ്ടിലെ ക്രമക്കേടും അഴിമതിയും ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. എന്നാൽ അഴിമതി സംബന്ധിച്ച് ടെലികമ്യൂണിക്കേഷൻ എസ്.പിയും ഐ.ജിയും ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയെങ്കിലും നാളിതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. കെ.പി.ഡബ്ല്യു.എ നിയമപ്രകാരം ഒരോമാസവും ടെലികമ്യൂണിക്കേഷൻ എസ്.പിയുടെ നേതൃത്വത്തിൽ വെൽഫെയർ കമ്മിറ്റി ചേരണമെന്നാണ് നിയമമെങ്കിലും 2013 മുതൽ 17 വരെ ചേർന്നത് 18 യോഗമാണ്. 2013ൽ ഒരുയോഗവും ചേർന്നിട്ടില്ല. 2016 ജൂലൈ 18 മുതൽ 2017 മാർച്ച് 31 വരെ വെൽഫെയർ ഫണ്ടിലേക്ക് എത്തിയ തുകയുടെ കണക്കോ 2016 സെപ്റ്റംബർ 9 മുതൽ 2017 മാർച്ച് 31 വരെയുള്ള ചെലവുകളുടെ രേഖയോ ഉദ്യോഗസ്ഥർ ഹാജരാക്കിയിട്ടില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് ജോയൻറ് ഡയറക്ടർ വി.എം. മോഹനൻപിള്ള ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2013-17 കാലഘട്ടത്തിൽ അംഗങ്ങളുടെ പേരിൽ പലഘട്ടങ്ങളിലായി വൻ തുകകൾ ട്രഷറിയിൽനിന്ന് ജീവനക്കാർ പിൻവലിച്ചതായി കാഷ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവ അംഗങ്ങൾക്ക് കൈമാറിയതിനോ ഇവ കൈപ്പറ്റിയതിനോ ഒരുരേഖയും ഇല്ല. അംഗങ്ങളിൽനിന്ന് ഈടാക്കിയ തുക ട്രഷറിയിൽ അടച്ചെന്ന് ഉദ്യോഗസ്ഥർ പറയുന്നതല്ലാതെ ഇതുസംബന്ധിച്ച് രേഖകൾ ഹാജരാക്കിയിട്ടില്ല. ടെലികമ്യൂണിക്കേഷനിലെ പല ഉദ്യോഗസ്ഥർക്കും വീടുവെക്കുന്നതിനും ചികിത്സക്കും വാഹനങ്ങൾ വാങ്ങുന്നതിനും വായ്പ അനുവദിച്ചിരുന്നു. എന്നാൽ അവ പിന്നേട് ധനസഹായമാക്കി മാറ്റി. ഈ നടപടിക്ക് ബന്ധപ്പെട്ട എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനമോ അംഗീകാരമോ ഉണ്ടായിട്ടില്ല. അംഗങ്ങളുടെ ലോൺ തിരിച്ചടവി‍​െൻറ രജിസ്റ്ററും മറ്റ് പണമിടപാടുകളുടെ രജിസ്റ്ററും കൃത്യമായി ഉദ്യോഗസ്ഥർ സൂക്ഷിക്കാറില്ല. യോഗംചേരാതെ ഓഫിസ് ജീവനക്കാർ നേരിട്ട് പലർക്കും വായ്പയും ഗ്രാൻറും അനുവദിച്ചു. ഒന്നും രണ്ടും ഗഡു അടച്ചതിനുശേഷം പിന്നീട് അടയ്ക്കാത്തവരിൽനിന്ന് പണം തിരിച്ചുപിടിച്ചില്ല. പല കണക്കും രേഖപ്പെടുത്താത്ത കാഷ് ബുക്കിലും മിനിറ്റ്സിലും ഒട്ടേറെ തിരുത്തലും വരുത്തി. രജിസ്റ്ററിലെ കണക്കും ബാങ്ക് പാസ്ബുക്കിലെ കണക്കും വ്യത്യസ്തമാണ്. 2011-12, 2012-13 സാമ്പത്തികവർഷത്തെ രേഖകൾ പരിശോധിച്ചപ്പോഴും സമാനനിരീക്ഷണമാണ് ഓഡിറ്റ് വിഭാഗം നടത്തിയത്. അന്ന് ടെലികമ്യൂണിക്കേഷൻ എസ്.പിയായിരുന്ന ജെ. ജയനാഥ് റിപ്പോർട്ടിൽ പരാമർശിച്ച മൂന്ന് മിനിസ്റ്റീരിയൽ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും തുടരേന്വഷണം വേണമെന്നും ആവശ്യപ്പെട്ടതി‍​െൻറ അടിസ്ഥാനത്തിൽ ഇൻറലിജൻസ് ഐ.ജി ബെൽറാംകുമാർ ഉപാധ്യായെ ഡി.ജി.പി അന്വേഷണചുമതല ഏൽപിച്ചു. അന്വേഷണത്തി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബറിൽ അദ്ദേഹം അന്തിമ റിപ്പോർട്ട് ഡി.ജി.പി സമർപ്പിച്ചെങ്കിലും പൊലീസ് ആസ്ഥാനത്തെ ചില ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് റിപ്പോർട്ട് പൂഴുത്തുകയായിരുന്നു. ഫണ്ടിൽ തിരിമറി നടന്നത് റിപ്പോർട്ട് ചെയ്ത മിനിസ്റ്റീരിയൽ ജീവനക്കാരി ബീനകുമാരിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ചേർന്ന് മാനസ്സികമായി പീഡിപ്പിക്കുന്നതായി കാണിച്ച് അവരുടെ മകൾ വി. ശാലിനി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജനുവരിയിൽ പരാതി നൽകിയെങ്കിലും ഒരന്വേഷണവും നാളിതുവരെ ഉണ്ടായിട്ടില്ല. - അനിരു അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.