കിളിമാനൂർ: തുടക്കത്തിൽ കാട്ടിയ ശുഷ്കാന്തി തുടർന്നുള്ള പണികളിൽ കാട്ടുന്നതിൽ അധികൃതർ പിന്നാക്കം പോയതോടെ കല്ലറ-പാലോട് റോഡ് നിർമാണം നിലച്ചു. ഇതോടെ റോഡ് നിർമാണത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ തർക്കങ്ങൾ ശക്തമായി. മലയോരമേഖലയായ കല്ലറ, പാങ്ങോട്, പാലോട് റോഡിെൻറ നിർമാണപ്രവർത്തനങ്ങളാണ് റവന്യൂ, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരുടെ പിടിപ്പുകേടിനെ തുടർന്ന് നിലച്ചത്. ഇതോടെ ആഘോഷപൂർവം നടത്തിയ നിർമാണോദ്ഘാടനം നാട്ടുകാരെ പറ്റിക്കലായെന്ന ആക്ഷേപത്തിന് ആക്കംകൂടി. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്താണ് 20 കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് നിർമാണത്തിന് ഒന്നാം ഘട്ടമായി ഫണ്ട് അനുവദിച്ചത്. എന്നാൽ യഥാസമയം ഫണ്ട് ലഭ്യമാക്കാൻ കഴിയാതെ പോയതോടെ തുടർനടപടികൾ ഉണ്ടായില്ല. പുതിയ സർക്കാർ വന്നശേഷം മൂന്ന് ഘട്ടങ്ങളായി നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒന്നാം ഘട്ടമായി കല്ലറ ശരവണ ജങ്ഷൻ മുതൽ ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം മാടൻനടവരെ അഞ്ചര കിലോമീറ്റർ നിർമാണത്തിന് അനുമതിയായി. 8.5കോടിയാണ് ഇതിനായി വകയിരുത്തിയത്. സ്ഥലം എം.എൽ.എയുടെ അധ്യക്ഷതയിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായും വൈസ് പ്രസിഡൻറ് ജനറൽ കൺവീനറായും ജനകീയസമിതി രൂപവത്കരിച്ചു. സമിതിയുടെ നേതൃത്വത്തിലായിരുന്നു സ്ഥലം ഏറ്റെടുപ്പും മറ്റും നടന്നത്. 14 മീറ്റർ വീതിയിൽ ഇരുവശങ്ങളിലും ഓടകൾ നിർമിച്ച്, അവശ്യസ്ഥലങ്ങളിൽ കലുങ്കുകൾ കെട്ടി അത്യാധുനിക രീതിയിലാണ് നിർമാണം ആരംഭിച്ചത്. റോഡ് കൈേയറ്റങ്ങൾ ഒഴിപ്പിച്ചതോടെ ചിലയിടങ്ങളിൽനിന്ന് എതിർപ്പുണ്ടായി. ജനകീയ സമിതി ഇടപെട്ട് ഇവ പരിഹരിച്ചു. ആദ്യഘട്ടത്തിൽ മൂന്നുപേർ മാത്രമാണ് വിമർശനവുമായെത്തിയത്. എന്നാൽ നിർമാണ പ്രവർത്തനം തുടങ്ങാൻ കാലതാമസം വന്നതോടെ 10ഒാളം സ്ഥലങ്ങളിൽ ജനങ്ങളുടെ എതിർപ്പ്് നേരിടുന്നു. മാടൻനട, അഖില പ്ലൈവുഡ് ഫാക്ടറി കവല, മണക്കാട്, പുലിപ്പാറ, പാങ്ങോട് ജങ്ഷന് സമീപം എസ്. വളവ്, പലയിടത്തും കച്ചവടക്കാർ അടക്കം ഇപ്പോൾ പ്രതിഷേധത്തിലാണ്. നിർമാണത്തിന് മതിലും പുരയിടവും ഇടിച്ചുനിരത്തിയവരെ ഒരുമാസത്തോളമായി കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം റോഡ് നിർമാണം നിലച്ച വിഷയം സംസാരിക്കാൻ ജനകീയ സമിതി കൺവീനറെ കാണാനെത്തിയവർ ഒടുവിൽ ഇദ്ദേഹവുമായി കലഹിച്ചെത്ര. ഇദ്ദേഹത്തെയും കൂട്ടി പാലോട് താലൂക്ക് ഓഫിസിൽ എത്തിയപ്പോൾ അവർ കൈ മലർത്തിയതായും അറിയുന്നു. എം.എൽ.എയും ഇതുസംബന്ധിച്ച് പ്രതികരിക്കാൻ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ വകുപ്പ് മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നപരിഹാരത്തിനൊരുങ്ങുകയാണ് സ്ഥലവാസികൾ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ജില്ലയിൽത്തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങൾക്ക് കാരണമായതാണ് റോഡിെൻറ ശോച്യാവസ്ഥ. നിലവിലെ എം.എൽ.എക്ക് പാർട്ടി ടിക്കറ്റ് നിഷേധിക്കപ്പെട്ടത് റോഡുമായി ബന്ധപ്പെട്ട് നാട്ടുകാർക്കുള്ള പ്രതിഷേധം മൂലമായിരുന്നെന്ന് കരുതപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.