പ്രതിരോധം പാളുന്നു; പനിക്കും പനി മരണങ്ങൾക്കും കുറവില്ല

തിരുവനന്തപുരം: പ്രതിരോധപ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് സ്ഥിരീകരിച്ച് പനിയും പനി മരണങ്ങളും സംസ്ഥാനത്ത് ശമനമില്ലാതെ തുടരുന്നു. ഒന്നരമാസം പ്രായമുള്ള കുട്ടി ഉൾെപ്പടെ പനി ബാധിച്ച് എട്ട് ജീവൻ കൂടി പൊലിഞ്ഞു. തിങ്കളാഴ്ച കാൽലക്ഷത്തിലധികം പേർകൂടി പനിക്ക് ചികിത്സ തേടി. പനിബാധിച്ച് മലപ്പുറം എടവണ്ണ സ്വദേശി ഫാത്തിമ (50), ഡെങ്കിപ്പനി ബാധിച്ച് കൊല്ലം തൃക്കോവിൽവട്ടം സ്വദേശി സജീന (34), തൃശൂർ പറപ്പൂക്കര സ്വദേശി രാജൻ (44), പാലക്കാട് മുതലമട സ്വദേശി രേഷ്മ (48), നെന്മാറ സ്വദേശി സരസ്വതി (52), മലപ്പുറം പെരുമണ്ണ സ്വദേശി കൃഷ്ണൻ (75) എന്നിവരും എച്ച്1 എൻ1 ബാധിച്ച് മലപ്പുറം കീഴാറ്റൂർ സ്വദേശി നിവേദിത (ഒന്നരമാസം), പാലക്കാട് ഒാങ്ങല്ലൂർ സ്വദേശി സഫിയ (62) എന്നിവരുമാണ് മരിച്ചത്. വയറിളക്കരോഗം ബാധിച്ച് പത്തനംതിട്ട വാളിക്കോട് സ്വദേശി വിശ്വജിത്തും (19) മരിച്ചു. തിങ്കളാഴ്ച മാത്രം പകർച്ചപ്പനി ബാധിച്ച് 27,818 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ 4884 പേരും മലപ്പുറം ജില്ലയിലാണ്. ഡെങ്കിപ്പനി ബാധയെ തുടർന്ന് ചികിത്സതേടിയ 728 പേരിൽ 151 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 72 പേരും തലസ്ഥാന ജില്ലയിലുള്ളവരാണ്. 16 പേർക്ക് എച്ച്1 എൻ1ഉം മൂന്നുപേർക്ക് എലിപ്പനിയും നാലുപേർക്ക് മലേറിയയും ഒരാൾക്ക് ചികുൻഗുനിയയും കെണ്ടത്തി. 2,504 പേർ വയറിളക്കരോഗത്തിനും 85 പേർ ചിക്കൻപോക്സിനും ചികിത്സതേടി. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 2450 (72), കൊല്ലം 1614 (30), പത്തനംതിട്ട 671 (13), ഇടുക്കി 644 (ഒന്ന്), കോട്ടയം 968 (രണ്ട്), ആലപ്പുഴ 1541 (11), എറണാകുളം 1290 (അഞ്ച്), തൃശൂർ 3072 (0), പാലക്കാട് 3458 (0), മലപ്പുറം 4884 (ഒമ്പത്), കോഴിക്കോട് 3116 (0), വയനാട് 998 (0), കണ്ണൂർ 1997 (എട്ട്), കാസർകോട് 1115 (0). പകർച്ചപ്പനി നിയന്ത്രണവിധേയമാണെന്നും മറ്റ് വാർത്തകൾ അടിസ്ഥാനഹിതമെന്നുമാണ് ആരോഗ്യവകുപ്പ് പറയുന്ന വിശദീകരണം. എന്നാൽ, കണക്കുകൾ അതല്ല ചൂണ്ടിക്കാട്ടുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ അവസാനിച്ച മട്ടാണ്. ഇതോടെ വീണ്ടും പനിയും പനിമരണങ്ങളും വ്യാപകമാകുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെ 20 ലക്ഷത്തിലധികം പേർക്കാണ് പനി പിടിപെട്ടത്. 13068 പേർക്ക് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.