അൽപം സീരിയസാ...

ആശുപത്രികൾ നിരവധി, സൗകര്യങ്ങൾക്ക് പരിമിതി മതിയായ കെട്ടിടങ്ങളും സ്ഥലസൗകര്യങ്ങളും കൊണ്ട് ചവറയിലെ പൊതു ആതുരാലയങ്ങൾ മുന്നിലാണെങ്കിലും മതിയായ ചികിത്സ വേണമെങ്കിൽ ഇന്നും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ്. ചവറ കമ്യൂണിറ്റി ഹെൽത്ത് സെൻറർ, നീണ്ടകര താലൂക്ക് ആശുപത്രി, നീണ്ടകര കാൻസർ കെയർ സെൻറർ, കുറ്റിവട്ടം ഗവ. ആയുർവേദ ആശുപത്രി എന്നിവയാണ് ദേശീയപാതയുടെ വശങ്ങളിലുള്ളത്. ഇതിൽ നീണ്ടകര താലൂക്ക് ആശുപത്രിയിൽ 1.90 കോടിയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ട് അധിക നാളായില്ല. വൃക്കരോഗികൾക്കായി ഡയാലിസിസ് യൂനിറ്റും ഒരു മാസമായി പ്രവർത്തിക്കുന്നു. മെച്ചപ്പെട്ട സൗകര്യം ഒരുക്കിയാൽ ദേശീയപാതയിൽ അപകടങ്ങളിൽപെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകാൻ കഴിയും. കെ.എം.എം.എൽ കമ്പനിയുടെ തൊട്ടുമുന്നിലാണ് ചവറ കമ്യൂണിറ്റി ഹെൽത്ത് സെൻറർ. എന്നാൽ ഇന്നും എക്സ്റേ സംവിധാനം മാത്രമാണ് ഇവിടത്തെ 'ആഡംബരം'. നൂറുകണക്കിന് രോഗികൾ ദിനേന എത്തുന്ന ആശുപത്രിയെ കമ്പനിയുടെ സഹായത്തോടെ മികച്ച നിലവാരത്തിലാക്കണമെന്ന് കാലങ്ങളായുള്ള മുറവിളിക്ക് ഇനിയും പരിഹാരമായില്ല. കമ്പനിയുടെ പ്രവർത്തനം മൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ഏഴ് വാർഡുകളിലെ ജനങ്ങൾ ചികിത്സക്കായി എത്തുന്ന ആശുപത്രിയെ മെച്ചപ്പെട്ട നിലവാരത്തിലാക്കാൻ കമ്പനിക്ക് ബാധ്യതയുണ്ട്. ഒരു ഡോക്ടറെ മാത്രമാണ് കമ്പനി നിയമിച്ചത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നാമമാത്ര സഹായങ്ങൾ നൽകിയതൊഴിച്ചാൽ കമ്പനിയുടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിെൻറ പദ്ധതികളൊന്നും ഈ അടുത്ത കാലത്ത് ചവറ സി.എച്ച്.സിയിൽ നടപ്പായിട്ടില്ല. ചവറ ബ്ലോക്ക് പഞ്ചായത്തിെൻറ അധികാരപരിധിയിലുള്ളതാണ് ചവറ, നീണ്ടകര ആശുപത്രികൾ. ദേശീയപാതയുടെ വശങ്ങളിൽ പ്രവർത്തിക്കുന്നവയായിട്ടും അപകടങ്ങളിൽപെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകാൻ ഇന്നും കഴിയുന്നില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ 20 പേരാണ് നീണ്ടകരക്കും കന്നേറ്റിക്കുമിടയിൽ വാഹനാപകടങ്ങളിൽ മരിച്ചത്. നീണ്ടകര കാൻസർ കെയർ സെൻററിെൻറ വികസനവും പാതിവഴിയിലാണ്. സെൻററിെൻറ പ്രവർത്തനം മെച്ചമാക്കാൻ സംവിധാനം ഒരുക്കുമെന്ന് എം.എൽ.എ ഉൾെപ്പടെയുള്ളവർ പറയുന്നുണ്ടെങ്കിലും നടപടികളിൽ മെല്ലെപ്പോക്കാണ്. ധാതുമണൽ വ്യവസായ മേഖലയായ ചവറയിൽ ഏറ്റവുമധികം കാൻസർ രോഗികളുണ്ടെന്ന് കണക്കുകൾ സമർഥിക്കുമ്പോഴും വാഗ്ദാനങ്ങളിൽ ഒതുങ്ങുകയാണ് ഇന്നും കാൻസർ സെൻററിെൻറ വികസനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.