ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങള്‍: മംഗലപുരം പി.എച്ച്.സി പുതിയകെട്ടിടത്തിലേക്ക് മാറ്റിയില്ല

കഴക്കൂട്ടം: എട്ട് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത മംഗലപുരം പി.എച്ച്.സി കെട്ടിടം അധികൃത അനാസ്ഥയില്‍ പൂട്ടിക്കിടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തത് വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. വൈദ്യുതീകരണം നടക്കാത്തതാണ് പുതിയകെട്ടിടത്തിലേക്ക് മാറാത്തതിന് കാരണമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. വൈദ്യുതി ലഭിച്ചിട്ടും ഡി.എം.ഒയുടെ ഉത്തരവ് പാലിക്കാതെ ആശുപത്രി അധികൃതര്‍ പുതിയകെട്ടിടത്തിലേക്ക് മാറാന്‍ വിസമ്മതിക്കുകയാണ്. മനോരോഗികള്‍ക്കുള്ള സാന്ത്വനം പദ്ധതിയടക്കം പി. എച്ച്.സിക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് ലഭിച്ച 75 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം പണി പൂര്‍ത്തിയാക്കിയത്. പഴയ കെട്ടിടത്തിലെ ഫര്‍ണിച്ചറുമായി പുതിയകെട്ടിത്തിലേക്ക് മാറ്റണമെന്ന് അധികൃതരോട് നിര്‍ദേശിച്ചതായി ഡി.എം.ഒ ഡോ. വേണുഗോപാല്‍ പറഞ്ഞു. മംഗലപുരം പഞ്ചായത്ത് അധികൃതരുടെ പിടിപ്പുകേട് കാരണമാണ് പുതിയകെട്ടിടത്തിലേക്ക് മാറാത്തതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വിഷയത്തില്‍ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി കൂടിയിട്ടില്ളെന്നും കമ്മിറ്റി അംഗങ്ങള്‍തന്നെ പറയുന്നു. ആശുപത്രി പുതിയകെട്ടിടത്തിലേക്ക് മാറുന്നതോടെ ലാബടക്കം തുടങ്ങുന്നതിനുള്ള സ്ഥലസൗകര്യവും ലഭിക്കും. ദേശീയപാതയില്‍നിന്ന് അകലെയല്ലാതെ സ്ഥിതിചെയ്യുന്ന പി.എച്ച്.സിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനം ആരംഭിക്കണമെന്ന ആവശ്യമുയര്‍ന്നിട്ട് പതിറ്റാണ്ടുകളായി. പി.എച്ച്.സിക്കായി അനുവദിച്ച 108 ആംബുലന്‍സ് ഏതു സമയവും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ആംബുലന്‍സ് ജീവനക്കാര്‍ മുമ്പ് ദേശീയപാതയോരത്തെ മംഗലപുരം പൊലിസ് സ്റ്റേഷനിലാണ് താമസിച്ചിരുന്നതും ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരുന്നതും. ഒക്ടോബറില്‍ സ്റ്റേഷനില്‍ കണ്‍ട്രോള്‍ റൂം തുറന്നതോടെ കൂടുതല്‍ ജീവനക്കാരത്തെുകയും 108 ആംബുലന്‍സിനെയും ജിവനക്കാരെയും സ്റ്റേഷനില്‍നിന്ന് പടിയിറക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട് ജീവനക്കാര്‍ക്ക് താല്‍ക്കാലികമായി ഒരുക്കിക്കൊടുത്തു. തെരുവുനായ്ക്കളാണ് രാത്രി ആശുപത്രിക്കുള്ളില്‍ വിഹരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് രാത്രിയില്‍ 108ലെ നഴ്സിനെ തെരുവുനായ് ആക്രമിച്ചിരുന്നു. പുതിയ കെട്ടിത്തിലേക്ക് ആശുപത്രി പ്രവര്‍ത്തനം മാറുന്നതോടെ ആംബുലന്‍സ് ജീവനക്കാര്‍ക്ക് പഴയ കെട്ടിടത്തില്‍ വിശ്രമ സൗകര്യമൊരുക്കാന്‍ കഴിയും. എന്നാല്‍, പ്രോജക്ട് പാസായാല്‍ മാത്രമേ ശേഷിക്കുന്ന പണിപൂര്‍ത്തിയാക്കാനാകൂവെന്നും ഇന്‍റര്‍ലോക്ക് നിരത്തിയശേഷമേ പുതിയകെട്ടിത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനാകൂവെന്നും പഞ്ചായത്ത് പ്രസിഡന്‍റ് മംഗലപുരം ഷാഫി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.