വള്ളക്കടവ്: അടിസ്ഥാന സൗകര്യങ്ങളില്ലാത്ത തലസ്ഥാനത്തെ യു.എ.ഇ കോണ്‍സുലേറ്റിലത്തെുന്നവര്‍ വലയുന്നു. പൊരിവെയിലേറ്റ് ജനം പൊള്ളുന്നു. തെക്കേ ഇന്ത്യയിലെ ഏക യു.എ.ഇ കോണ്‍സുലേറ്റാണ് വിസ സ്റ്റാമ്പിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് ദുരിതം വിതക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് പേരാണ് എത്തുന്നത്. ഇവിടെ വിശ്രമിക്കാനോ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ വാഹനപാര്‍ക്കിങ്ങിനോ സൗകര്യമില്ല. സ്ത്രീകള്‍ അടക്കമുള്ളവര്‍ പൊരിവെയിലത്ത് ക്യൂവില്‍നിന്ന് തളര്‍ന്നു വീഴുന്നത് പതിവാണ്. ടോക്കണ്‍ എടുക്കാനുള്ള ക്യൂവില്‍ ഇടംപിടിക്കാനായി അര്‍ധരാത്രിയില്‍ തന്ന സ്ഥലത്ത് എത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കായി സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. ഇതു നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെതിരെ നാട്ടുകാരില്‍നിന്ന് പ്രതിഷേധം ശക്തമാണ്. എന്നിട്ടും ബദല്‍ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. നിക്ഷിപ്തതാല്‍പര്യക്കാരുടെ ഇടപെടല്‍ നിമിത്തമാണ് അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്ത കെട്ടിടം വന്‍വാടകക്ക് എടുത്തതെന്നാണ് ആക്ഷേപം. നോര്‍ക്കയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഉള്‍പ്പെടെ വിപുലമായ അടിസ്ഥാനസൗകര്യങ്ങള്‍ ഉള്ള കെട്ടിടങ്ങള്‍ തലസ്ഥാനത്ത് കിട്ടാന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ക്കു മുമ്പ് തിരക്ക് കാരണം നഗരം മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ അമര്‍ന്നിരുന്നു. മണിക്കൂറുകള്‍കൊണ്ടാണ് ഗതാഗതം പുന$ക്രമീകരിച്ചത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള അപേക്ഷകളും കൈകാര്യം ചെയ്യുന്നത് ഇവിടെയാണ്. 40 ജീവനക്കാരാണ് ആകെയുള്ളത്. പലപ്പോഴും ഇവര്‍ മോശമായി പെരുമാറുന്നതായി ആക്ഷേപമുണ്ട്. റോഡിന്‍െറ ഇരുവശത്തുമായി നീണ്ടനിര പതിവാണ്. ശശി തരൂര്‍ എം.പിയുടെ താല്‍പര്യപ്രകാരം കേന്ദ്രാനുമതിയോടെ ഒക്ടോബറിലാണ് യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം തുടങ്ങിയത്. തിരക്കേറിയ മണക്കാട് ജങ്ഷനില്‍ യു.എ.ഇ കോണ്‍സുലേറ്റ് സ്ഥാപിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നപ്പോള്‍തന്നെ പൊലീസും ജനപ്രതിനിധികളും വ്യാപാരികളും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് തൈക്കാട് നോര്‍ക്ക ഓഫിസ് സ്ഥിതിചെയ്യുന്ന കെട്ടിടം സംസ്ഥാന സര്‍ക്കാര്‍ കോണ്‍സുലേറ്റിനായി നിര്‍ദേശിച്ചു. എന്നാല്‍, ഇത് അട്ടിമറിച്ചാണ് മണക്കാട്ടേക്ക് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.