സര്‍ക്കാര്‍ ഉത്തരവ് ജലരേഖയായി; ഇനിയെന്ന് ശരിയാകും?

വെഞ്ഞാറമൂട്: പട്ടികജാതി വിഭാഗങ്ങള്‍ക്ക് വീടുവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന തുകയുടെ അവസാന ഗഡുവായ ഒരുലക്ഷം രൂപ കൊടുക്കാത്തത് ഗുണഭോക്താക്കളെ വലക്കുന്നു. ഈവിഭാഗങ്ങള്‍ക്കും ഇന്ദിര ആവാസ് യോജന (ഐ.എ.വൈ) പദ്ധതിയില്‍പെട്ടവര്‍ക്കും നല്‍കുന്ന ധനസഹായം ഏകീകരിക്കാന്‍ വേണ്ടിയാണ് കഴിഞ്ഞ സര്‍ക്കാര്‍ ഇരുവിഭാഗങ്ങള്‍ക്കും മൂന്ന് ലക്ഷം രൂപ വീതം നല്‍കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്. ഇത് വിശ്വസിച്ച് പലിശക്ക് പണംവാങ്ങിയും തുക കിട്ടുമ്പോള്‍ തിരിച്ചുതരാമെന്ന വ്യവസ്ഥയില്‍ സാധനം വായ്പവാങ്ങിയും ഇവര്‍ വീടുപണി പൂര്‍ത്തിയാക്കി. ഒരുവര്‍ഷം കഴിഞ്ഞിട്ടും ബന്ധപ്പെട്ട വകുപ്പുകള്‍ തുക നല്‍കാത്തതിനാല്‍ ഗുണഭോക്താക്കള്‍ ആത്മഹത്യയുടെ വക്കിലാണ്. കൂലിവേലചെയ്ത് കിട്ടുന്ന പണം പലിശക്കാര്‍ക്ക് കൊടുക്കാന്‍ തികയാത്ത അവസ്ഥയാണ്. ഇതിനുമുമ്പ് ഐ.എ.വൈ പദ്ധതി പ്രകാരം മൂന്ന് ലക്ഷവും പട്ടികജാതി വകുപ്പിന്‍െറ പദ്ധതിപ്രകാരം ലഭിക്കുന്ന വീടുകള്‍ക്ക് രണ്ടുലക്ഷവും ആയിരുന്നു നല്‍കിയിരുന്നത്. അതോടെ അപേക്ഷകര്‍ കൂടുതലും ഐ.എ.വൈയിലേക്ക് പോകുകയും പട്ടികജാതി വകുപ്പില്‍നിന്ന് അനുവദിച്ച വീടുകള്‍ക്ക് എഗ്രിമെന്‍റ് വെക്കാതെ വരികയും ചെയ്തു. ഈ വ്യത്യാസം ഒഴിവാക്കാന്‍ വേണ്ടിയാണ് എല്ലാവിഭാഗം ഭവനപദ്ധതികള്‍ക്കും മൂന്ന് ലക്ഷം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബ്ളോക് പഞ്ചായത്തും പട്ടികജാതി വികസനവകുപ്പുമാണ് തുക നല്‍കേണ്ടത്. എന്നാല്‍, സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനാലാണ് വിതരണം വൈകുന്നതെന്ന് ബ്ളോക് അധികൃതര്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.