കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; അന്വേഷണം ഊര്‍ജിതം

വിഴിഞ്ഞം: പുല്ലുവിളയില്‍ യുവാവിനെ ചാക്കില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത കാര്‍ വനിതാസെല്‍ എസ്.പിയുടെ ഉടമസ്ഥതയിലുള്ളത്. കൊലപാതകം ഒരാഴ്ച മുമ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. പ്രതിയെ കൊലപാതകം നടന്ന ഹോട്ടലില്‍ എത്തിച്ച് തെളിവെടുത്തു. വിദേശത്തേക്ക് കടന്നുവെന്ന് പറയപ്പെടുന്ന രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. വ്യാഴാഴ്ച രാവിലെ 10ഓടെ പ്രതിയായ സതീഷിനെ(37)കൊലപാതകം നടന്ന കോവളത്തെ ഹോളിഡേ ഹോം റിസോര്‍ട്ടിലെ 101 നമ്പര്‍ മുറിയില്‍ എത്തിച്ച് തെളിവെടുത്തു. ഫോറന്‍സിക് വിഭാഗത്തിന്‍െറ പരിശോധനയില്‍ മുറിയില്‍ നിന്ന് കൊല്ലപ്പെട്ട ഷാജിയുടേതെന്ന് കരുതുന്ന രക്തസാമ്പിളുകള്‍ ലഭിച്ചു. തിരുവല്ലത്തുനിന്ന് കസ്റ്റഡിയിലെടുത്ത റെന്‍റ് എ കാര്‍ വനിതാ സെല്‍ എസ്.പി എസ്. രാജേന്ദ്രന്‍െറ ഉടമസ്ഥതയിലുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹോദരനെ കൊലപ്പെടുത്തുന്നതിലും തെളിവ് നശിപ്പിക്കുന്നതിലും പ്രതിയെ സഹായിച്ച കോട്ടപ്പുറം തുലവിള കോളനി സ്വദേശി ആരോഗ്യദാസ്(34)ഗള്‍ഫിലേക്ക് കടന്നതായും പൊലീസിന് വിവരംലഭിച്ചു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയതായി കേസ് അന്വേഷിക്കുന്ന വിഴിഞ്ഞം സി.ഐ ജി. ബിനു പറഞ്ഞു. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പൂവാറില്‍ സതീഷിന് പങ്കാളിത്തമുള്ള ബോട്ട് ക്ളബില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. 14ാം തീയതി വൈകീട്ട് ആറോടെ കോവളത്തെ ഹോട്ടലില്‍ എത്തിയ സതീഷ് രാത്രി രണ്ട് ഗെസ്റ്റിന് വേണ്ടി റൂം വേണമെന്ന് ആവശ്യപ്പെട്ടു. ഹോട്ടല്‍ ജീവനക്കാര്‍ രണ്ടാം നിലയിലുള്ള 109 നമ്പര്‍ മുറി നല്‍കിയെങ്കിലും വാഹനത്തില്‍ നിന്ന് നേരിട്ട് കയറാന്‍ സൗകര്യമുള്ള 101 മുറി തന്നെ വേണമെന്ന് സതീഷ് നിര്‍ബന്ധിച്ചു. രാത്രി എട്ടോടെ ആരോഗ്യദാസ് ഫോണില്‍ വിളിച്ചതനുസരിച്ച് ഷാജി മുറിയിലത്തെി. മദ്യപിച്ച് ബോധം മറഞ്ഞ ഷാജിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സതീഷ് വീട്ടിലേക്ക് പോയി ചാക്കും കയറും സംഘടിപ്പിച്ച് തിരികെ എത്തി. മൃതദേഹം ചാക്കിനുള്ളിലാക്കി കാറില്‍ കയറ്റി വിഴിഞ്ഞത്തേക്ക് തിരിച്ചു. പഴയ വാര്‍ഫില്‍ എത്തിയ ഇരുവരും വല കെട്ടാന്‍ മത്സ്യത്തൊഴിലാളികള്‍ വെച്ചിരുന്ന കയര്‍ ഉപയോഗിച്ച് മൃതദേഹത്തില്‍ കരിങ്കല്‍ ചേര്‍ത്തു കെട്ടി പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ നിന്ന് കടലിലേക്ക് ഇടുകയായിരുന്നു. കഴിഞ്ഞ 18നാണ് പുല്ലുവിള കടപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടത്തെിയത്. കൊലപാതകമാണെന്ന് തെളിഞ്ഞതിനത്തെുടര്‍ന്ന് കൊല്ലപ്പെട്ട ഷാജിയുടെ സഹോദരന്‍ സതീഷ് അറസ്റ്റിലായി. മണല്‍ കടത്തും അടിപിടിയുമായി നടന്നിരുന്ന കൊല്ലപ്പെട്ട ഷാജി, സതീഷിനും ഭാര്യക്കും നിരന്തരശല്യമായിരുന്നുവെന്ന് പൊലീസ് പറയുന്നു. നേരിട്ട് ആക്രമിച്ചുകീഴ്പ്പെടുത്താനാകാത്തതിനാല്‍ ഇരുവരുടെയും പൊതുസുഹൃത്തായ ആരോഗ്യദാസിന്‍െറ സഹായം തേടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.