വോട്ടര്‍മാരില്‍ ആവേശം വിതറി ആന്‍റണിയുടെ റോഡ് ഷോ

പൂന്തുറ: തീരദേശത്ത് യു.ഡി.എഫ് പ്രചാരണത്തിന് ആവേശം വിതറി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയുടെ നേതൃത്വത്തില്‍ റോഡ്ഷോ . പുന്തൂറ മുതല്‍ വേളി വരെയുള്ള തീരദേശമേഖലയില്‍ ചെവ്വാഴ്ച ഉച്ചയോടെയാണ് ആന്‍റണിയുടെ നേതൃത്വത്തില്‍ പരിപാടി നടന്നത്. ഒരു കാലത്ത് ലോകത്തെ തന്നെ മികച്ച നഗരങ്ങളിലൊന്നായിരുന്ന തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരങ്ങളുടെ നഗരമാക്കി മാറ്റിയ ഇടതുമുന്നണിയില്‍നിന്ന് ഭരണം പിടിച്ചെടുക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആന്‍റണിയുടെ ചെറുപ്രസംഗത്തോടെയാണ് പുന്തുറ എസ്.എം ലോക്കില്‍ റോഡ്ഷോക്ക് തുടക്കമായത്. പിന്നീട് തുറന്ന ജീപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തും വോട്ടു ചോദിച്ചും അദ്ദേഹം മുന്നോട്ടുനീങ്ങി. ഇരുചക്ര വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പില്‍ ആരംഭിച്ച റോഡ്ഷോയില്‍ ആന്‍റണിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ മന്ത്രി വി.എസ്. ശിവകുമാര്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, എം.എം. ഹസന്‍, കരകുളം കൃഷ്ണപിള്ള എന്നിവര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് പതാകയും മൂവര്‍ണ റിബണുകളും കൊണ്ട് അലങ്കരിച്ച ഇരുചക്രവാഹനങ്ങളില്‍ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളുമായി മുന്നില്‍ നിരന്നു. തൊട്ടുപിന്നാലെ അനൗണ്‍സ്മെന്‍റ് വാഹനം, ചെണ്ടമേളം, അതിനു പിന്നിലായി തുറന്ന ജീപ്പ്, ആവേശം വിടാതെ മുദ്രാവാക്യം വിളികളുമായി ജീപ്പിനു പിന്നാലെ യു.ഡി.എഫിന്‍െറ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും. ഓരോ ജങ്ഷനും പിന്നിടുമ്പോള്‍ അവരുടെ എണ്ണം പെരുകിവന്നു. ഓരോ വാര്‍ഡിലും എത്തിച്ചേരുമ്പോള്‍ അവിടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ. ആന്‍റണിക്കൊപ്പം തുറന്ന ജീപ്പിലേക്ക് കയറും. തുടര്‍ന്ന് ആന്‍റണി സ്ഥാനാര്‍ഥിയെക്കുറിച്ച് സംസാരിക്കും. പിന്നെ വോട്ടഭ്യര്‍ഥനയോടൊപ്പം എല്‍.ഡി.എഫിന്‍െറ നഗരസഭാ ഭരണത്തെ നിശിതമായി വിമര്‍ശിച്ച് പത്തോ പതിനഞ്ചോ വാക്കുകളിലൊതുങ്ങുന്ന ഒരു ചെറു പ്രസംഗം. ആവേശത്തിന്‍െറ അലകളുയര്‍ത്തി വീണ്ടും മുന്നോട്ട്. ആലുകാട്, പുന്തൂറ, ബീമാപള്ളി, ചെറിയതുറ,വലിയതുറ, ശംഖുംമുഖം വഴിആറ് മണിയോടെ വെട്ടുകാട് സമാപിച്ചു. മാണിക്യവിളാകം വാര്‍ഡ് സ്ഥാനാര്‍ഥി പ്രമീള. എസ്, പൂന്തുറയിലെ പീറ്റര്‍ സോളമന്‍, ബീമാപള്ളി ഈസ്റ്റ് സ്ഥാനാര്‍ഥി സജീന ടീച്ചര്‍, ബീമാപള്ളി റഷീദ്, വലിയതുറ സ്ഥാനാര്‍ഥി ഷീബാ പാട്രിക്, ശംഖുംമുഖംഗില്‍ബര്‍ട്ട് പീറ്റര്‍, വെട്ടുകാട്മേരി ലില്ലി രാജാസ് എന്നീ സ്ഥാനാര്‍ഥികളാണ് ഇന്നലെ എ.കെ. ആന്‍റണിക്കൊപ്പം വോട്ട് ചോദിച്ചത്. റോഡ് ഷോയുടെ സമാപനത്തിനുശേഷം വേളിയില്‍ പൊതുസമ്മേളനം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സമയം വൈകിയതിനാല്‍ അവസാന നിമിഷം ഉപേക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.