ഡ്രൈവര്‍മാരില്ല; ലൈസന്‍സില്ലാത്ത പൊലീസുകാര്‍ക്ക് വാഹനമോടിക്കേണ്ടി വരുന്നു

തിരുവനന്തപുരം: പൊലീസ് സേനയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കാത്തത് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.തമ്പാനൂര്‍, ഫോര്‍ട്ട്, മെഡിക്കല്‍ കോളജ്, മ്യൂസിയം, പേരൂര്‍ക്കട, നേമം, വിഴിഞ്ഞം എന്നിവിടങ്ങളില്‍ ഒരു ഡ്രൈവര്‍ മാത്രമാണുള്ളത്. സിറ്റി കണ്‍ട്രോള്‍ റൂമില്‍ 14 വാഹനങ്ങള്‍ക്ക് ഏഴു ഡ്രൈവര്‍മാരും. ബാക്കി വാഹനങ്ങള്‍ ഓടിക്കുന്നത് മറ്റ് പൊലീസുകാരാണ്. ഡ്രൈവര്‍മാരുടെ ക്ഷാമം കാരണം മിക്ക സ്റ്റേഷനുകളിലും ഡ്രൈവിങ് അറിയാവുന്ന ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍. ലൈസന്‍സ് ഇല്ലാത്ത ഉദ്യോഗസ്ഥരെ നിര്‍ബന്ധിപ്പിച്ച് വാഹനം ഓടിപ്പിക്കുന്ന സംഭവങ്ങളും ഉണ്ടത്രേ. മേലുദ്യോഗസ്ഥരുടെ നടപടിക്കെതിരെ സേനയില്‍ പ്രതിഷേധം ശക്തമാണെങ്കിലും പരാതിപ്പെടാനാകാത്ത സാഹചര്യമാണ് പൊലീസുകാര്‍ക്കുള്ളത്. ഡ്രൈവിങ്ങില്‍ നൈപുണ്യമില്ലാത്ത ജീവനക്കാരെകൊണ്ട് പതിവായി വാഹനം ഓടിക്കുന്നതിനാലാണ് വാഹനങ്ങള്‍ക്ക് അടിക്കടി അറ്റകുറ്റപ്പണി ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്. സേനയില്‍ ആവശ്യത്തിന് ഡ്രൈവര്‍മാരെ നിയമിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ആവര്‍ത്തിക്കുന്നതല്ലാതെ തുടര്‍നടപടിയുണ്ടാകുന്നില്ല. ആഭ്യന്തരമന്ത്രിയുടെ ജില്ലയായ ആലപ്പുഴയിലും കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. തലസ്ഥാനത്ത് പുതുതായിആരംഭിച്ച പോത്തന്‍കോട് സി.ഐ ഓഫിസിലേക്കും ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചിട്ടില്ല. ഡ്രൈവര്‍മാരുടെ എണ്ണത്തിലെ പരിമിതിയില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം താളം തെറ്റുമ്പോഴും ക്യാമ്പുകളില്‍ ആവശ്യത്തിലധികം ഡ്രൈവര്‍മാര്‍ ജോലിയില്ലാതെ തുടരുകയാണ്. സിറ്റി എ.ആര്‍ ക്യാമ്പില്‍ മാത്രം 30 ഓളം ഡ്രൈവര്‍മാരുണ്ട്. ഇവര്‍ക്ക് മതിയായ ഡ്യൂട്ടി ക്യാമ്പില്‍ ഇല്ല. സമരങ്ങള്‍ വരുമ്പോഴും മറ്റ് അടിയന്തര ഘട്ടങ്ങളിലും മാത്രമാണ് കാര്യമായി ജോലിയുള്ളത്. രണ്ടു ദിവസം ജോലി മൂന്നുദിവസം വിശ്രമം എന്ന ക്രമത്തിലാണ് ക്യാമ്പ് ഡ്രൈവര്‍മാര്‍ ജോലിനോക്കുന്നത്. അതേസമയം, സ്റ്റേഷന്‍ ഡ്രൈവര്‍മാര്‍ രാത്രി ഡ്യൂട്ടി ചെയ്താല്‍പോലും പിറ്റേന്ന് അവധി ലഭിക്കാത്ത സാഹചര്യമുണ്ട്. തങ്ങളുടെ ദുരിതത്തിനു പരിഹാരം ആവശ്യപ്പെട്ട് ചില ഡ്രൈവര്‍മാര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പരാതിനല്‍കാനുള്ള ഒരുക്കത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.