രായ്ക്ക് രാമാനം മറുകണ്ടം ചാടിയ ആള്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിത്വം

തിരുവനന്തപുരം: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ചാക്ക, പേട്ട വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ചൊല്ലി സി.പി.എമ്മില്‍ അമര്‍ഷം പുകയുന്നു. പരിചയ സമ്പന്നരെ മാറ്റി ജില്ലാ സെക്രട്ടറിയുടെ ബന്ധുവിനെ ചാക്കയില്‍ സ്ഥാനാര്‍ഥി ആക്കിയപ്പോള്‍ യു.ഡി.എഫിലേക്ക് ചേക്കേറിയ ആര്‍.എസ്.പിയുടെ ജില്ലാ എക്സിക്യൂട്ടിവ് അംഗത്തെ രായ്ക്ക് രാമാനം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കിയെന്നാണ് ആക്ഷേപം. ചാക്കയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ അടുത്ത ബന്ധുവായ കെ. ശ്രീകുമാറാണ് സ്ഥാനാര്‍ഥി. സ്വതന്ത്രര്‍ക്കായി മാറ്റിവെച്ച പേട്ട വാര്‍ഡിലാവട്ടെ ആര്‍.എസ്.പി ജില്ലാ നേതാവായ ജയകുമാറിനെയാണ് ഒറ്റ ദിവസംകൊണ്ട് സി.പി.എം അംഗത്വം നല്‍കി പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. ഈ രണ്ടു വാര്‍ഡുകളിലും വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കിയെന്ന കടുത്ത പരാതി ഉയര്‍ന്നുകഴിഞ്ഞു. പരമ്പരാഗതമായി ഇടതുപക്ഷത്തിന് സ്വാധീനമുള്ള ഇരുവാര്‍ഡുകളിലും പ്രവര്‍ത്തകര്‍ക്കിടയില്‍നിന്നുണ്ടായിട്ടുള്ള അതൃപ്തി ജില്ല, പ്രാദേശിക നേതൃത്വത്തിന് കടുത്ത തലവേദന സൃഷ്ടിച്ചേക്കും. പേട്ട വാര്‍ഡില്‍ യുവനേതാവായ എസ്.പി. ദീപക്കിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നത്. എന്നാല്‍, അദ്ദേഹം താല്‍പര്യമില്ലായ്മ പ്രകടിപ്പിച്ചപ്പോള്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും പേട്ട ബ്രാഞ്ച് സെക്രട്ടറിയായ അജയനെ സ്ഥാനാര്‍ഥിയാക്കണമെന്ന അഭിപ്രായമാണുണ്ടായിരുന്നത്. എന്നാല്‍, ചാക്കയില്‍ ഭൂരിഭാഗം പ്രാദേശിക പ്രവര്‍ത്തകരുടെ ആഗ്രഹത്തിന് വിരുദ്ധമായി സ്ഥാനാര്‍ഥിയാക്കിയ ശ്രീകുമാറിനെ വിജയിപ്പിക്കാനായാണ് മറ്റൊരു പാര്‍ട്ടിയില്‍നിന്നുള്ളയാളെ പേട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതെന്നാണ് ആക്ഷേപം. ആര്‍.എസ്.പിക്ക് സ്വാധീനമുള്ള വാര്‍ഡുകളാണ് പേട്ടയും ചാക്കയും. ഈ രണ്ടു വാര്‍ഡുകളിലും ഈഴവ വിഭാഗത്തിനാണ് ഭൂരിപക്ഷം. എന്നാല്‍, നായര്‍ വിഭാഗത്തില്‍പെട്ട ശ്രീകുമാറിനെ ചാക്കയില്‍ സ്ഥാനാര്‍ഥിയാക്കി. ഇതിനെതിരായ ആക്ഷേപം മറികടക്കാനാണ് സ്വന്തം പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയെ തഴഞ്ഞ് ആര്‍.എസ്.പിക്കാരനെ ഇറക്കുമതി ചെയ്തതെന്ന് ചൂണ്ടിക്കാട്ടുന്നു. സി.പി.എമ്മിന്‍െറ ചരിത്രത്തില്‍തന്നെ ആദ്യമായാണ് ഒറ്റ ദിവസംകൊണ്ട് മറ്റൊരു പാര്‍ട്ടിയില്‍നിന്ന് മറുകണ്ടം ചാടിയത്തെിയ ആള്‍ക്ക് അംഗത്വവും പാര്‍ട്ടി ചിഹ്നവും നല്‍കിയതെന്നുമാണ് ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാനും നിര്‍വീര്യമാകാനും തീരുമാനിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.