വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതിയുടെ പരീക്ഷണ ഡ്രഡ്ജിങ് തുടങ്ങി. പദ്ധതിയുടെ പ്രാരംഭഘട്ട നടപടികള്‍ വിലയിരുത്താന്‍ അദാനി ഗ്രൂപ്പിന്‍െറ ഉന്നതസംഘം വിഴിഞ്ഞത്തത്തെി. അടിസ്ഥാന ജോലികളില്‍ പ്രധാനപ്പെട്ട ഡ്രഡ്ജിങ് തുടങ്ങുന്നതിനോടനുബന്ധിച്ചുള്ള പൂജയും പരീക്ഷണടിസ്ഥാനത്തിലുള്ള ഡ്രഡ്ജിങ്ങും പദ്ധതി പ്രദേശത്ത് ചൊവ്വാഴ്ച നടന്നു. ഡ്രഡ്ജറുള്‍പ്പെടെ യന്ത്രസാമഗ്രികള്‍ പദ്ധതി പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ണതോതില്‍ ഡ്രഡ്ജിങ് ആരംഭിക്കും. കടലില്‍നിന്ന് എടുക്കുന്ന മണ്ണ് കരയിലേക്ക് നീക്കാനായി 800 മീറ്റര്‍ ഫ്ളോട്ടിങ് പൈപ്പു ലൈനുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ കഴിഞ്ഞദിവസം മുല്ലൂര്‍ കടലില്‍ പൂര്‍ത്തിയായിരുന്നു. ആദ്യഘട്ടത്തില്‍ തുറമുഖത്ത് എത്തുന്ന കപ്പലുകള്‍ക്ക് കിടക്കേണ്ട ബെര്‍ത്തെന്നറിയപ്പെടുന്ന വാര്‍ഫ് പണിയുന്ന സ്ഥലത്തായിരിക്കും ഡ്രഡ്ജിങ്. 800 മീറ്റര്‍ നീളമുള്ളതാണ് വാര്‍ഫ് അഥവാ ജെട്ടി. ഇതിനായി ഏകദേശം 75 ഏക്കര്‍ വിസ്തൃതിയുള്ള കടലാണ് നികത്തിയെടുക്കുകയെന്ന് അധികൃതര്‍ പറഞ്ഞു. ശാന്തിസാഗര്‍ 12 എന്ന വലിയ ബാര്‍ജില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രഡ്ജറിനൊപ്പം ബി.ബി 4 എന്ന സപ്പോര്‍ട്ടിങ് ബാര്‍ജ്, ജലാശ്വ എന്നു പേരുള്ള എം.യു.സി അഥവാ സ്വയം നിയന്ത്രണശേഷിയുള്ള ടഗ് എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. 50ലേറെ വരുന്ന സാങ്കേതികവിദഗ്ധരും ബാര്‍ജുകളില്‍ ഉണ്ട്. യന്ത്രസന്നാഹങ്ങളെല്ലാം സജ്ജമായ സാഹചര്യത്തില്‍ തുറമുഖ നിര്‍മാണ ജോലികളുടെ ആദ്യഘട്ടം ആരംഭിക്കുന്നതിന് ഇനി മുകളില്‍ നിന്നുള്ള ഉത്തരവ് വരേണ്ട താമസം മാത്രമാണുള്ളത്. നിര്‍മാണജോലി, ഉദ്ഘാടന ചടങ്ങ് എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ അദാനി ഗ്രൂപ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ സന്തോഷ്കുമാര്‍ മഹാപാത്ര, ജനറല്‍ മാനേജരും പദ്ധതിയുടെ പ്രധാന ചുമതലക്കാരനുമായ സുധാകര്‍ റാവു എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്ച പദ്ധതിപ്രദേശമായ മുല്ലൂരിലും പരിസരത്തും സന്ദര്‍ശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.