കീഴ്പേരൂര്‍ പാലം ജങ്ഷനില്‍ അപകടം തുടര്‍ക്കഥ

കിളിമാനൂര്‍: ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍, ബൈക്കിലത്തെിയ യുവാവ് ദിശയറിയാതെ തോട്ടിലേക്ക് വീണുള്ള മരണം... ഇങ്ങനെ അപകടങ്ങള്‍ കണ്ട് മനംമടുത്ത ഗ്രാമത്തിന് ഒറ്റ പ്രാര്‍ഥനയേയുള്ളൂ; ഇനിയൊരു ദുരന്തത്തിന് സാക്ഷിയാകരുതേയെന്ന്. സംസ്ഥാനപാതയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കിളിമാനൂര്‍ -പോങ്ങനാട് -കല്ലമ്പലം റോഡില്‍ കീഴ്പേരൂര്‍ പാലം ജങ്ഷനിലെ കൊടുംവളവും ഇടുങ്ങിയ പാലവുമാണ് നാട്ടുകാര്‍ക്ക് പേടിസ്വപ്നമായിരിക്കുന്നത്. 1950ല്‍ നിര്‍മിച്ചതാണ് പാലം. ഒരു ബസിന് കഷ്ടിച്ച് കടന്നുപോകാനുള്ള വീതിമാത്രമാണ് പാലത്തിനുള്ളത്. ഇരുവശത്തും കാലക്രമേണ റോഡിന് വീതികൂടിയെങ്കിലും പാലം വീതികൂട്ടാന്‍ സര്‍ക്കാര്‍ തയാറായില്ല. കാലപ്പഴക്കത്തില്‍ പാലത്തിന്‍െറ ഉള്‍വശം പൊട്ടിപ്പൊളിഞ്ഞു. പാലത്തിന്‍െറ അടിഭാഗത്ത് കോണ്‍ക്രീറ്റ് തകര്‍ന്ന് കമ്പികള്‍ ദ്രവിച്ച് പുറത്തുകാണാം. കൈവരികളും തകര്‍ന്നു. കല്ലമ്പലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടുംവളവ് തിരിയുമ്പോള്‍ മാത്രമാണ് ഇവിടെ പാലമുണ്ടെന്ന് മനസ്സിലാകുന്നത്. നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തില്‍പെട്ടിട്ടുള്ളത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി തോട്ടിലേക്ക് വീണ ബൈക്ക് യാത്രികനായ യുവാവ് തല പാറയില്‍ ഇടിച്ചാണ് മരിച്ചത്. നിരവധി സ്കൂള്‍ വാഹനങ്ങളും സ്വകാര്യ ബസുകളും ഇവിടെ അപകടത്തില്‍പെട്ടിട്ടുണ്ട്. തോടിന്‍െറ ഇരുവശത്തുനിന്നും കാട്ടുചെടികള്‍ വളര്‍ന്നുകയറി പാലത്തിന്‍െറ അരികുകള്‍പോലും തിരിച്ചറിയാനാകാത്തവിധമാണ്. അടിയന്തരമായി റോഡിന്‍െറ വശങ്ങള്‍ വൃത്തിയാക്കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.