മലപ്പുറത്ത് ഫിഷറീസ് സബ് സെന്‍റര്‍ തുടങ്ങണമെന്ന് ജില്ലാ പഞ്ചായത്ത്

മലപ്പുറം: ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ കൂടുതലുള്ള ജില്ലയുടെ വടക്ക്-കിഴക്കന്‍ പ്രദേശങ്ങളിലുള്ളവരുടെ സൗകര്യാര്‍ഥം ജില്ലാ ആസ്ഥാനമായ മലപ്പുറത്ത് ഫിഷറീസ് സബ് സെന്‍റര്‍ ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അധികമുള്ള ജില്ലയുടെ തെക്കേ അറ്റത്തുള്ള പൊന്നാനിയിലാണ് നിലവില്‍ ഫിഷറീസ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, അരീക്കോട്, പെരിന്തല്‍മണ്ണ തുടങ്ങിയ ഭാഗങ്ങളിലുള്ള ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പൊന്നാനിയിലുള്ള ഫിഷറീസ് ഓഫിസുമായി ബന്ധപ്പെടാന്‍ പ്രയാസം സൃഷ്ടിക്കുന്നതായി പി. സെയ്തലവി മാസ്റ്റര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. നിലവിലുള്ള ജീവനക്കാരെ തന്നെ ഉപയോഗപ്പെടുത്തി ജില്ലാ ആസ്ഥാനത്ത് സബ് സെന്‍റര്‍ അനുവദിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വിഷമയമായ പച്ചക്കറികള്‍ ജില്ലയിലേക്ക് ഒഴുകുന്നത് തടയാന്‍ ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കണമെന്ന് ആവശ്യമുയര്‍ന്നു. തിരൂര്‍ ജില്ലാ ആശുപത്രിക്ക് ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച ആറുനില കെട്ടിടത്തിന്‍െറ ഉദ്ഘാടനവും അഞ്ച് കോടി ചെലവില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും രാവിലെ ഒമ്പതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹറ മമ്പാട് അറിയിച്ചു. ജില്ലാ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയ വിവിധ പദ്ധതികളുടെ സമര്‍പ്പണവും ഇതോടൊപ്പം നടക്കും. ഇ-ടെന്‍ഡര്‍ സംവിധാനം ആരംഭിച്ചതോടെ പഞ്ചായത്ത് തല പ്രവൃത്തികളിലുണ്ടായ കാലതാമസം സര്‍ക്കാറിനെ അറിയിക്കാനായി മൂന്നംഗ സംഘം മന്ത്രിമാരായ മഞ്ഞളാംകുഴി അലി, കെ.സി. ജോസഫ് എന്നിവരെ കാണും. തെരുവ് നായ ശല്യം ഒഴിവാക്കുന്നതിനായി പദ്ധതികള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ളെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആരോപിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. കുഞ്ഞു, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ടി. വനജ, സെക്രട്ടറി എ. അബ്ദുല്ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.